പെരിന്തൽമണ്ണ: ഓൺലൈൻ വഴി തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയെ പെരിന്തൽമണ്ണയിൽ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, സി.ഐ ടി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി മഞ്ഞലങ്ങാടൻ വീട്ടിൽ സുലൈമാൻകുട്ടി (49) ആണ് പിടിയിലായത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നെറ്റ് കോളുകളും ഇമെയിലും വഴി ആളുകളെ ബന്ധപ്പെട്ട് വൻ തുകകൾ ലോട്ടറിയടിച്ചതായും ഗിഫ്റ്റ് കിട്ടിയതായും ഇതിന്റെ ബിൽ വ്യാജമായി നിർമ്മിച്ച് ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിശ്വസിപ്പിക്കും. ശേഷം തുക കൈമാറുന്നതിന്റെ സർവ്വീസ് ചാർജ്ജിന്റെയും ഇൻകംടാക്സ്, ജി.എസ്.ടി എന്നിവയുടെ പേരുപറഞ്ഞും 20,000 മുതൽ 50,000 രൂപവരെ അടയ്ക്കാൻ ആവശ്യപ്പെടും. ഇതിനായി നേരത്തെ പ്രതികൾ ഏജന്റുമാർ മുഖേന പലയാളുകളുടെ പേരിൽ തയ്യാറാക്കിയ അക്കൗണ്ട് നമ്പറുകൾ അയച്ചുകൊടുക്കും. ഇടപാടുകാർ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ഉടനെ എ.ടി.എം കൗണ്ടറിനടുത്തു നിൽക്കുന്ന പ്രതികൾ പണം പിൻവലിക്കും. തട്ടിപ്പ് മനസ്സിലാക്കി ബാങ്കുമായി ബന്ധപ്പെടുമ്പോഴേക്കും അക്കൗണ്ടിൽ നിന്നും പണം നഷ്ടമായിരിക്കും. കേരളം, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലാളുകൾ ഇത്തരം തട്ടിപ്പിനിരയായത്. സുലൈമാൻകുട്ടിയുടെ പേരിൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലും ആന്ധ്രായിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി പുതിയ അക്കൗണ്ട് നമ്പറുകൾ ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇത്തരം തട്ടിപ്പ് ആസൂത്രണംചെയ്ത് നടപ്പിലാക്കുന്ന ഇതരസംസ്ഥാനക്കാരനായ മുനീർ അഹമ്മദ് എന്നയാളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ മൂന്നുപേരെ പെരിന്തൽമണ്ണ പെലീസ് പിടികൂടിയിരുന്നു. എസ്.ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, അനീഷ്.പി, ദിനേഷ്, സക്കീർഹുസൈൻ, പ്രദീപ്, ജയമണി, സൈബർസെല്ലിലെ ബിജു, വൈശാഖ്, ജയചന്ദ്രൻ, പ്രഷോബ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.