ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയിൽ നിർമിക്കുന്ന 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടിൽപ്പെടുത്തി ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിർമിക്കുന്നത്.
സന്നിധാനത്ത് നിലവിൽ ഒരു കോടി 65 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിനുളള ടാങ്കുകളാണുള്ളത്. 40 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രണ്ട് കോടി അഞ്ച് ലക്ഷം ലിറ്റർ ജലം സന്നിധാനത്ത് സംഭരിക്കാൻ കഴിയും. പുതുതായി നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ മുകൾവശം ഹെലികോപ്ടറുകൾക്ക് ലാൻഡ് ചെയ്യുവാൻ പര്യാപ്തമായ രീതിയിലാണ് രൂപകൽപ്പന. വാട്ടർ ടാങ്കിന്റെ നാല് വശവുമുള്ള ഭിത്തികൾ ഇതിനായി കൂടുതൽ ബലപ്പെടുത്തിയാണ് നിർമാണം. അകത്ത് 72 അറകളായി തിരിച്ചിട്ടുള്ള ജലസംഭരണിയുടെ അകത്തെ ഭിത്തികളും ഹെലികോപ്ടറുകൾ ലാൻഡ് ചെയ്യുന്ന സമയത്ത് സമ്മർദം താങ്ങുവാൻ കഴിയുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ ആദ്യഭാഗത്തിന്റെ നിർമാണം നവംബർ 15ന് മുമ്പ് പൂർത്തിയാകും. ശേഷിക്കുന്ന ഭാഗം ഈ തീർത്ഥാടന കാലത്തുതന്നെ പൂർത്തീകരിക്കും. സന്നിധാനത്ത് നിന്ന് എട്ട് കി.മീ ദൂരെയുള്ള കുന്നാർ ഡാമിൽ നിന്ന് പമ്പിംഗ് ഇല്ലാതെ ഗ്രാവിറ്റിയുടെ സഹായത്താലാണ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്തേക്ക് ആവശ്യമുള്ള വെള്ളം പൂർണമായും കുന്നാർ ഡാമിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജലസംഭരണി നിർമിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കുന്നാർ ഡാമിലെ ജലനിരപ്പ് കുറയുമ്പോൾ വാട്ടർ അതോറിറ്റി പമ്പയിൽ നിന്ന് ജലം പമ്പ് ചെയ്ത് ശരംകുത്തിയിലുള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നുമാണ് സന്നിധാനത്തേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ സന്നിധാനത്ത് ഹെലികോപ്ടറുകൾ ഇറക്കേണ്ടി വന്നാൽ അതിനുള്ള സംവിധാനവും വാട്ടർ ടാങ്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലഭ്യമാകും.
വാട്ടർ ടാങ്ക്
ചെലവ്: 2.5 കോടി
സംഭരണശേഷി: 40 ലക്ഷം ലിറ്റർ
ടാങ്കിൽ 55555 ലിറ്റർ വീതം സംഭരണ
ശേഷിയുള്ള 72 കമ്പാർട്ടുമെന്റുകൾ .
വെള്ളം കുന്നാർ ഡാമിൽ നിന്ന്