മാള: ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന കണക്കൻകടവിലെ തടയണകൾക്ക് തടയിടാനാകാത്തതിനാൽ പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നു. പ്രദേശത്തെ കുടിവെള്ള പദ്ധതികളെയും കൃഷിയെയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. കണക്കൻകടവിലെ പാലത്തിന്റെ അടിയിൽ സ്ഥാപിച്ചിരിക്കുന്ന ലോഹ നിർമ്മിതമായ പത്ത് തടയണകളിൽ ഒരെണ്ണം പൂർണമായി തകർന്ന നിലയിലാണ്. കൂടാതെ ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ നിർദ്ദേശം അനുസരിച്ച് മൂന്ന് തടയണകൾ ഒരു മാസമായി ഉയർത്തി വച്ചിരിക്കുകയുമാണ്. പുഴയും കായലുമായുള്ള ജലവിതാനം തുല്യമായതോടെ വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കയറിത്തുടങ്ങി. ഏതാനും ദിവസം മുമ്പ് വരെ പുഴയിലെ ജലവിതാനം ഉയർന്ന നിലയിലായതിനാൽ കായലിലേക്ക് ഒഴുക്കുണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് വലിയതോതിൽ കുറഞ്ഞു. ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെ തൃശൂർ ജില്ലയിലെ കുഴൂർ പഞ്ചായത്തിലെ കർഷകരുടെ ആശങ്ക വർദ്ധിച്ചു. പ്രളയജലം ശക്തിയോടെ ഒഴുകിയെത്തിയാണ് ഒരു തടയണ തകർന്ന് ഒഴുകിനീങ്ങിയത്. ശേഷിക്കുന്ന ഒമ്പത് തടയണകളിലൂടെ വെള്ളം ചോരുന്നതും വർഷങ്ങളായി തുടരുകയാണ്. എറണാകുളം ജില്ലയിലെ ജലസേചന വകുപ്പിന്റെ കീഴിലാണ് കണക്കൻകടവിലെ പാലവും തടയണയുമുള്ളത്. എന്നാൽ ഈ തടയണയുടെ പ്രയോജനം കൂടുതൽ ലഭിക്കുന്നത് തൃശൂർ ജില്ലയിലാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് തടയണയുടെ നിർമ്മാണ ഘട്ടം മുതൽ ചോർച്ച നിലനിന്നിരുന്നു. വേലിയേറ്റത്തിലൂടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കി ശുദ്ധജലം നിലനിറുത്താനാണ് ഇവിടെ തടയണ നിർമ്മിച്ചത്. ഇപ്പോഴത്തെ തടയണയിൽ പത്തിലും ചോർച്ച ഉള്ളതിനാൽ ഉപ്പുവെള്ളം കയറുന്നതും പതിവായിരുന്നു. ഉപ്പുവെള്ളം പുഴയിലേക്ക് കയറി കുഴൂർ പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ മുൻ വർഷങ്ങളിൽ നശിച്ചിരുന്നു. ജലസേചന, കുടിവെള്ള പദ്ധതികൾ നിറുത്തിവെയ്‌ക്കേണ്ട സാഹചര്യങ്ങളും ഈ മേഖലയിൽ ഉണ്ടായിരുന്നു.
...........................................
ജലസേചന-കുടിവെള്ള പ്രതിസന്ധി
. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ കുടിവെള്ള വിതരണം ഈ പുഴയെ ആശ്രയിച്ചാണ്.
. ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികളും സ്ഥാപിച്ചിരിക്കുന്നത് ചാലക്കുടി പുഴയിൽ
. കുഴൂർ പഞ്ചായത്ത് ഉൾപ്പെടെ നിരവധി പഞ്ചായത്തുകളിലെ കർഷകരും ഉപയോഗിക്കുന്നത്. ഈ ജലം.