തൃശൂർ : അമ്മയെ ചികിത്സിക്കാൻ തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച മകനെ സഹായിക്കുന്നതിന്, ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഓമനയുടെ (65) ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ ചികിത്സയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. അമ്മയെ ചികിത്സിക്കാൻ മകൻ സുമേഷ് (40) തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. രണ്ടരസെന്റ് സ്ഥലവും ഓടിട്ട വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ മകൾക്ക് ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. തൃശൂർ നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ പരേതനായ മുരളീധരന്റെ മകനാണ് സുമേഷ്. മാതാപിതാക്കളെ മക്കൾ നട തള്ളുന്ന ഇക്കാലത്ത് ഇതുപോലുള്ള മക്കൾ അപൂർവമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കേസിൽ നടപടി സ്വീകരിച്ചശേഷം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും റിപ്പോർട്ട് നൽകണം. കേസ് ഡിസംബറിൽ തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.