ബീജിംഗ്:ലോകം മുഴുവൻ ആരാധകരുള്ള ചൈനീസ് ചലച്ചിത്രതാരം ഫാൻ ബിംഗ്ബിംഗ് പിഴ അടച്ച് മുടിയും. നികുതിവെട്ടിച്ചതിന് 942 കോടിരൂപയാണ് മെഗാതാരത്തിന് പിഴയിട്ടിരിക്കുന്നത്. ഉടൻ തന്നെ അടയ്ക്കുകയും വേണം. .
വരുമാനം കുറച്ചുകാട്ടി നികുതിവെട്ടിച്ചതിനാണ് ബിംഗ്ബിംഗിനെ പൊക്കിയത്. ചൈനയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ബിംഗ്ബിംഗ്. ചൈനീസ് നടികൾ പ്രതിഫലം കൈപ്പറ്റുമ്പോൾ രണ്ട് കരാറുകൾ ഉണ്ടാക്കുന്ന പതിവുണ്ട്.ഒന്നിൽ പ്രതിഫലത്തുക കുറച്ചുകാണിക്കും. രണ്ടാമത്തേതിൽ ശരിക്കുള്ള പ്രതിഫലവും കാണിക്കും. ആദ്യത്തേതാണ് നികുതിവിഭാഗത്തിന് നൽകുന്നത്. ഇൗ തട്ടിപ്പിലാണ് ബിംഗ്ബിംഗും കുടുങ്ങിയത്.
നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്നുമാണ് ബിംഗ്ബിംഗുമായി അടുപ്പമുള്ളവർ പറഞ്ഞിരുന്നത്. പിന്നീടാണ് താരത്തെ കാണാതാവുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷയായി. തിരോധാനം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. ബിംഗ്ബിംഗ് സർക്കാർ തടവിലാണെന്നുവരെ വാർത്തകൾ പുറത്തുവന്നു. പിന്നീട് സർക്കാരിനെതിരെ വാർത്തനൽകിയ പത്രം അത് പിൻവലിച്ച് മാപ്പുപറഞ്ഞ് തടിയൂരി.
നടി എവിടെയാണെന്ന ചർച്ച പൊടിപൊടിക്കെയാണ് പിഴശിക്ഷയുടെ വാർത്ത പുറത്തുവന്നത്. അതോടെ അജ്ഞാതവാസം അവസാനിപ്പിച്ച് ആരാധകരോടും രാജ്യത്തോടും മാപ്പുചോദിച്ച് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
ചൈനീസ് ചിത്രങ്ങൾക്കൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും ബിംഗ്ബിംഗ് അഭിനയിച്ചിട്ടുണ്ട്. ചൈനീസ് സോഷ്യൽ മീഡിയയായ വെയ്ബോയിൽ അറുപത്തിരണ്ട് ലക്ഷം ഫോളവേഴ്സാണ് ഇൗ മുപ്പത്തേഴുകാരിക്കുള്ളത്. കോടികളാണ് ആസ്തിയും .