തിരുവനന്തപുരം: ഒരു ഇടിയാണ് അമൃതയെ പോപ്പുലറാക്കിയത്. 2012 ഫെബ്രുവരി 14ന് രാത്രി ബേക്കറി ജംഗ്ഷനിൽ വച്ചായിരുന്നു ആ ഇടി. വീട്ടുകാരോടൊപ്പം തട്ടുകടയിൽ ആഹാരം കഴിക്കാൻ പോയപ്പോൾ ഒരാൾ ചെറുതായിട്ടൊന്നുരസി. ചോദ്യം ചെയ്തപ്പോൾ തട്ടിക്കയറി.പിന്നെ, ഒന്നും ആലോചിച്ചില്ല എടുത്തിട്ടങ്ങ് പെരുമാറി. അന്ന് അത് വലിയ വാർത്തയായി. അങ്ങനെ അവൾ ആക്ഷൻ ഹീറോയിൻ അമൃതയായി!
കളരിയും കരാട്ടയും മാത്രമല്ല സംഗീതത്തേയും ഒപ്പംകൂട്ടി കോളേജ് പഠനം പൂർത്തിയാക്കിയ അമൃത ഇപ്പോൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പവർ ലിഫ്‌ടിംഗ് താരമാണ്. ദുബായിൽ നടന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയാണ് അമൃതയിപ്പോൾ തിളങ്ങി നിൽക്കുന്നത്.
മൂന്നു വയസുമുതൽ കളരിപ്പയറ്റ് പഠിക്കുന്ന അമൃത കഴിഞ്ഞ വർഷം കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റിൽ ഫിഫ്ത്ത്ത് സ്റ്റേജും നേടി. പവർലിഫ്ടിംഗിൽ എത്തിപ്പെട്ടത് യാദൃച്ഛികമായി. ലാ കോളേജിൽ പഠിക്കുമ്പോൾ കേരള യൂണിവേഴ്സിറ്റി പവർലിഫ്ടിംഗ് മത്സരത്തിൽ പങ്കെടുക്കാമോയെന്ന് അദ്ധ്യാപകൻ ചോദിച്ചപ്പോൾ 'യെസ്'പറയുകയായിരുന്നു.105 കിലോഗ്രാമായിരുന്നു ശരീരഭാരം.മത്സരിച്ചത് 84 പ്ളസ് വിഭാഗത്തിൽ. ഒന്നാം സമ്മാനത്തോടെ 2016-17 ലെ ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കാശീപൂരിലെത്തി.പക്ഷേ, ഭാരക്കൂടുതൽ കാരണം മെഡൽ നഷ്‌ടപ്പെട്ടു. അമൃത ഉയർത്തിയ ഭാരം തന്നെയാണ് വെങ്കലം കിട്ടിയ മത്സരാർത്ഥിയും ഉയർത്തിയത്. അങ്ങനെ വരുമ്പോൾ ശരീരഭാരം കൂടി കണക്കിലെടുക്കും. ഭാരം നോക്കിയപ്പോൾ അമൃത -105. മറ്റേയാൾ 104.8.
അടുത്ത തവണത്തെ മത്സരത്തിന് അമൃത 68 കിലോഗ്രാമിലേക്ക് മെലിഞ്ഞു. ഈ വർഷം ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 68-72 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ സ്വന്തമാക്കി. ദുബായിൽ മത്സരത്തിനിറങ്ങിയതും യാദൃച്ഛികമായി.ചാമ്പ്യൻഷിപ്പ് മീറ്റ് രജിസ്ട്രേഷൻ വിഭാഗത്തിലെ ചുമതലക്കാരിയായിട്ടാണ് ദുബായിൽ എത്തിയത്. ഇന്ത്യൻ ടീമുമായി എത്തിയ ഇന്ത്യൻ പവർലിഫ്ടിംഗ് ഫെഡറേഷന്റെയും ഏഷ്യൻ പവർ ലിഫ്ടിംഗ് ഫെഡറേഷന്റെയും പ്രസിഡന്റ് രാജേഷ് തിവാരിയാണ് അമൃതയെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയത്. അവിടെ വെള്ളി നേടി രാജ്യത്തിന്റെ യശസ്സുയർത്തി. പെരുന്താന്നി ശ്രേയസ് അപ്പാർട്ട്മെന്റിൽ മോഹൻകുമാറിന്റെയും ഇന്ദുലേഖയുടെയും മകളായ അമൃത നല്ലൊരു ഡ്രമ്മിസ്റ്റും കീബോർഡ് ആർട്ടിസ്റ്റും കൂടിയാണ്.
ദിവസം 10 മണിക്കൂർ പരിശീലനം.രാവിലെയും വൈകിട്ടുമായി മൂന്നു മണിക്കൂർ വീതം ജിമ്മിൽ. രണ്ടു മണിക്കൂർ കരാട്ടെ. രണ്ടു മണിക്കൂർ കളരിപ്പയറ്റ്. മൂന്നു നേരവുമായി ഭക്ഷണം 11 മുട്ടയുടെ വെള്ള, 4 കരിക്ക്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശരീരം ക്ഷീണിച്ചു. പിന്നെ മെനുവിൽ ഒരു ചപ്പാത്തി കൂടി ഉൾപ്പെടുത്തി- അമൃത.