പത്തനംതിട്ട: കുമ്പഴയിൽ ബസ് കാത്ത് നിന്ന യുവതിയെ പട്ടാപ്പകൽ അകാരണമായി ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ഇലന്തൂർ വെട്ടത്തേതിൽ ഷാജി തോമസ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11.30 ന് കുമ്പഴ ജംഗ്ഷനിലായിരുന്നു സംഭവം. കാക്കത്തോട്ടം ചെറിയത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശ്രീജയെ (31) ആണ് ആക്രമിച്ചത്.
ക്രച്ചസ് കൊണ്ടുള്ള അടിയേറ്റ് കൈയുടെ എല്ലിന് പൊട്ടലേറ്റ ശ്രീജ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ സനൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാളാണ് ഷാജി തോമസ്. കൃത്രിമക്കാൽ ഘടിപ്പിച്ച് ക്രച്ചസിന്റെ സഹായത്തോടെയാണ് ഇയാൾ നടക്കുന്നത്. ആക്രമിക്കപ്പെട്ട യുവതിയുമായി പ്രതിക്ക് മുൻപരിചയമില്ല. അടുത്തിടെ താൻ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്നും അന്നു മുതൽ ഏത് സ്ത്രീകളെ കണ്ടാലും ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ ശ്രീജയെ തല്ലിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അതേസമയം, ഷാജി നൽകിയ പരാതി ആറന്മുള പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ ആയിരുന്നുവെന്നും അതിനാൽ അവിടേക്ക് കൈമാറിയിരുന്നുവെന്നും എസ്.ഐ. സനൂജ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.