തിരുവനന്തപുരം: നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്ന ടിപ്പറിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പേരൂർക്കട സർവ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അരുവിക്കര സ്വദേശി അരുണിനെയാണ് (28) ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. നഗരത്തിലേക്ക് പാറ കയറ്റിവരികയായിരുന്ന കെ.എൽ.01 എ.എൻ 7098 രജിസ്ട്രേഷനിലുള്ള ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശം പോസ്റ്റിലിടിച്ച് പൂർണമായും തകർന്നു. അപകടം നടന്നയുടൻ വഴിയാത്രക്കാരും നാട്ടുകാരും ഓടിക്കൂടിയെങ്കിലും കാലിന് ഒടിവ് സംഭവിച്ചതിനാൽ അരുണിനെ ലോറിയിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും തിരുവനന്തപുരത്ത് നിന്ന് അസി.സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി ജെ.സി.ബിയുടെ സഹായത്തോടെ ലോറി വലിച്ചുമാറ്റിയശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ലോറിയുടെ ക്യാബിൻ പൊളിച്ച് അനീഷിനെ പുറത്തെടുക്കുകയുമായിരുന്നു. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ലോറി റോഡിന്റെ വശത്തേക്ക് മാറ്റിയശേഷമാണ് തിരുവനന്തപുരം - പേരൂർക്കട റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്.