കോട്ടയം: ഇടുക്കി ജില്ലയിലെ ഇടവെട്ടിയിൽ കുടുംബശ്രീ സംഘം രൂപീകരിച്ച് പതിനായിരങ്ങളുടെ തട്ടിപ്പ്. അമ്പതിനായിരം രൂപാവരെ കാർഷിക വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളിൽ നിന്ന് പണം വാങ്ങിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് സംശയമുണ്ട്. നാല് മാസമായിട്ടും വായ്പ ലഭിക്കാത്തതിനെ തുടർന്ന് അംഗങ്ങൾ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഇടവെട്ടി പഞ്ചായത്തിലെ 13-ാം വാർഡിലെ ശ്രീ പാർവതിയെന്ന പേരിൽ രൂപീകരിച്ച കുടുംബശ്രീ സംഘത്തിനെതിരെയാണ് ആരോപണം. കഴിഞ്ഞ ജൂണിലാണ് 19 പേരെ ചേർത്ത് തൊടുപുഴ സ്വദേശി അയൽക്കൂട്ടം രൂപീകരിച്ചത്. കുടുംബശ്രീയിൽ അംഗമായാൽ ഓരോരുത്തർക്കും 50,000 രൂപ കാർഷിക വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി അംഗങ്ങളിൽ നിന്ന് മാസവരിയ്ക്ക് പുറമേ 5,000 രൂപയും വാങ്ങി. ആദ്യയോഗത്തിന് ശേഷം സംഘത്തിന് ഇടവെട്ടിയിലെ കുടുംബശ്രീ ചെയർപേഴ്‌സൺ രജിസ്‌ട്രേഷൻ നൽകി.

പഞ്ചായത്ത് പരിധിയിൽ ആറ് മാസമായി താമസിക്കുന്നവർക്കേ കുടുംബശ്രീ അംഗത്വം നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ സംഘം രൂപീകരിച്ച വ്യക്തി ഇടവെട്ടിയിലെത്തിയത് നാല് മാസം മുമ്പായിരുന്നു. അംഗങ്ങളിൽ ഭൂരിപക്ഷവും തൊടുപുഴ നഗരസഭ പരിധിയിലുള്ളവരാണ്. കുടുംബശ്രീ ലെറ്റർ ഹെഡിലാണ് രസീതുകളെല്ലാം നൽകിയിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ അറിവോടെയുള്ള തട്ടിപ്പിന്റെ തെളിവാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.

വായ്പ സംബന്ധിച്ച് അംഗങ്ങൾ ചോദിക്കുമ്പോഴെല്ലാം ഓരോ ഒഴികിഴിവുകൾ പറയുകയായിരുന്നു. ഒടുവിൽ തങ്ങൾ അടച്ച പണവും നഷ്ടമാകുമെന്ന് മനസിലായതോടെയാണ് പരാതി നൽകിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും സംഘത്തിന് രജിസ്‌ട്രേഷൻ നൽകിയതിനെ കുറിച്ച് കുടുംബശ്രീ ചെയർപേഴ്‌സനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.