namajapayathra
ശബരിമല യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ.യുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാമജപ ഘോഷയാത്ര

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം 24 മണിക്കൂറിനകം പരിഹരിച്ചില്ലെങ്കിൽ പുതിയ സമരവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനുള്ള സമാധാനപരമായ സഹനസമരമാണിത്. ജനങ്ങളുടെ ഈ മലവെള്ളപ്പാച്ചിലിൽ നിരീശ്വരവാദികളും മുഖ്യമന്ത്രിയും ഒലിച്ചുപോകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ കൈക്കൊണ്ട നിലപാടിനെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ പന്തളത്ത് നിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ശ്രീധരൻ പിള്ള.വിശ്വാസികളോട് മറുപടി പറയാൻ സി.പി.എം നിർബന്ധിതമായിരിക്കുന്നു. വിശ്വാസം അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴാണ് ലക്ഷക്കണക്കിന് വിശ്വാസികൾ തെരുവിലിറങ്ങിയത്. ഞങ്ങളാരും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നില്ല. ശബരിമലയിലെ ആചാരത്തെയും വിശ്വാസത്തെയും ഉറപ്പിച്ചുനിറുത്താൻ വിശ്വാസികൾക്കൊപ്പം അണിനിരന്നതാണ്. കഴിഞ്ഞ വർഷം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം 5കോടി നാല് ലക്ഷമാണ്. ആ ശബരിമലയെ തകർക്കാൻ 50 വർഷമായി സി.പി.എം നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.വിശ്വാസികളുടെ അവകാശസംരക്ഷണം മാത്രമാണ് ലക്ഷ്യമെന്നും, അമിത ജുഡിഷ്യൽ അധികാരം സ്ഥാപിച്ചെടുക്കാനല്ലെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു പറഞ്ഞു. അക്രമസമരമല്ല ഇത്. ജുഡിഷ്യറിയെ മാനിക്കുന്നു. വിധിയിലൊരു മാറ്റമാണ് ജനം ആവശ്യപ്പെടുന്നത്. അതിനുവേണ്ടി റിവ്യൂ ഹർജി നൽകാനോ സത്യവാങ്മൂലത്തിൽ തിരുത്ത് വരുത്താനോ സംസ്ഥാനസർക്കാർ തയ്യാറാവാത്തതിലാണ് പ്രതിഷേധമെന്നും മുരളീധർ റാവു പറഞ്ഞു.ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ സുരേഷ് ഗോപി, നളിൻ കട്ടീൽ, ഒ. രാജഗോപാൽ എം.എൽ.എ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, പി.സി. തോമസ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ.എ.എൻ. രാജൻബാബു, നീലകണ്ഠൻ മാസ്റ്റർ, കെ.കെ. പൊന്നപ്പൻ, രാജേന്ദ്രൻ, അഡ്വ.എസ്. സുരേഷ് തുടങ്ങിയവർക്കൊപ്പം കർണാടകയിൽ നിന്നുള്ള ആറ് ബി.ജെ.പി എം.എൽ.എമാരും സന്നിഹിതരായി. എ.എൻ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.