sabarimala-samrakshana-ya

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവു കൊയ്യാൻ ഗൂഢശ്രമം നടക്കുന്നതായി എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എയുടെ നേതൃത്വത്തിൽ ചെയർമാൻ പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ സമാപനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടന്നസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ശബരിമല പ്രവേശന വിഷയത്തിൽ ഓർഡിൻസ് ഇറക്കണം. പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമന്വയത്തിന്റെ പാത സ്വീകരിക്കണം. ആചാരങ്ങൾക്ക് വിരുദ്ധമായി ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുകൂല വിധി സമ്പാദിച്ചവർ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വിശ്വാസങ്ങൾ മാനിക്കാൻ ഭരണകക്ഷികൾക്ക് ബാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാൽ മാത്രമേ നവകേരളം സൃഷ്ടിക്കാനാവൂ.

ഹിന്ദുസമൂഹം യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. യോജിക്കേണ്ട മേഖലകളിലെല്ലാം യോജിച്ചു പോകേണ്ടത് അനിവാര്യമാണ്. ക്ഷേത്രവും വിശ്വാസവും അവിശ്വാസികൾ കൈപ്പിടിയിലൊതുക്കിയാൽ, ഭാവിയിൽ ഭൂരിപക്ഷത്തിന് നിലനിൽപ്പുണ്ടോ എന്നുപോലും ചിന്തിക്കണം. മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാവാക്യം സ്ഥിതിഭേദങ്ങൾക്കെല്ലാം അതീതമായ മാനവികയതയുടെ പ്രഘോഷമാണ്.വലിയ മുന്നൊരുക്കമില്ലാതെ പന്തളത്തു നിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്ര ജനങ്ങളുടെ പങ്കാളിത്തംകൊണ്ട് വലിയ മുന്നേറ്റമായി മാറി. ഇതൊരു തുടക്കം മാത്രമാണെന്നും തുഷാർ പറഞ്ഞു.