img20004
കൊല്ലയിൽ വില്ലേജ് ഓഫീസ്

കുന്നത്തുകാൽ:ഏതുനിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലായ കെല്ലയിൽ വില്ലേജ് ഓഫീസ് മന്ദിരം പുനഃർനിർമ്മിക്കുന്നില്ലെന്ന് പരാതി. 32 വർഷത്തോളം പഴക്കമുള്ള വില്ലേജ് ഓഫിസ് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇവിടുത്തെ ഉദ്യോഗസ്ഥർ ഭയത്തോടെയാണ് ഇവിടെ ജോലിചെയ്യുന്നത്. കെട്ടിടം നിർമ്മിച്ചതിന് ശേഷം മൂന്നോ നാലോ തവണ ചായം പൂശിയതല്ലാതെ മറ്റൊരു നടപടിയും നാളിതുവരെ നടന്നിട്ടില്ല. കെട്ടിടത്തിന്റെ സീലിംഗ് ഭാലം നാൾക്കുനാൾ അടർന്നുവീഴുകയാണ്. മഴക്കാലങ്ങളിൽ ചുമരിലൂടെ വെള്ളം ഒലിച്ചിറങ്ങി ഫയലുകൾ നശിക്കുകയും ചെയ്തു. ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഇവിടുത്തെ ആറ് ഉദ്യോഗസ്ഥരും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുകയാണ്.

പ്രവർത്തനം ആരംഭിച്ചത്: 1984 മേയ് 24

തുടക്കം വാടകകെട്ടിടത്തിൽ നിന്നും

32 വർഷങ്ങൾക്ക് മുമ്പ് കൊല്ലയിൽ വില്ലേജ് ഓഫീസ് ദേശീയ പാതയിലെ കൊറ്റാമത്ത് കാങ്ങണം കച്ചേരി ഓഫീസ് കെട്ടിടത്തിലായിരിക്കുന്ന പ്രവർത്തിച്ചിരുന്നത്. രാജഭരണ കാലത്ത് കൃഷിക്കാരിൽ നിന്നും ധാന്യങ്ങൾ കരമായി സ്വീകരിച്ചിരുന്ന കാര്യാലയമായിരുന്നു ഇത്. 1986-ൽ അമരവിളയിൽ പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ ഓഫീസിന്റെ പ്രവർത്തനം ഇങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.സർക്കാ‌ർ പുറമ്പോക്കുകൾ നിരവധിയുണ്ടെങ്കിലും ഓഫീസ് നിർമ്മിക്കാൻ നടപടികളൊന്നുമില്ല. വാടക ഇനത്തിൻ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്.

50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് അമരവിള എക്സൈസ് റെയിഞ്ച് ഓഫീസും സ്ഥിതി ചെയ്യുന്നത്. റെയിഞ്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു കോടി രൂപ ചെലവിൽ ഇരുനില കെട്ടിടം പണിയാനുള്ള നടപടി ക്രമങ്ങളും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.