kalyanam

തിരുവനന്തപുരം: പരിചയപ്പെട്ടതും പ്രണയത്തിലായതും സ്കോട്ട്ലാന്റിൽ. പക്ഷേ, വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ അഗ്നിയെ സാക്ഷിയാക്കി പ്രബോദ് ഗില്ലിയനെ താലി ചാർത്തി. തൈക്കാട് ശ്യാം നിവാസിൽ ഡോ. എം.എസ്. നായരുടെയും എഴുത്തുകാരി ഉഷാ എസ്. നായരുടെയും മകൻ പ്രബോദും സ്‌കോട്ട്ലാന്റ് സ്വദേശികളായ അലിസൺ മാക്നീലിന്റെയും ആൻഡ്രൂ മാക്നീലിന്റെയും മകൾ ഗില്ലിയനും തമ്മിലുള്ള വിവാഹമാണ് മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഇന്നലെ നടന്നത്.

സ്കോട്ട്ലാന്റിലെ അബേർഡീൻഷെയറിൽ കാർഡിയാക് അനസ്ത്തേഷിസ്റ്റായി ജോലി നോക്കുകയാണ് പ്രബോദ്. ഫിസിഷ്യൻ അസോസിയേറ്റായി ജോലിചെയ്യുന്ന ഗില്ലിയനും പ്രബോദും അവിടെ വച്ചാണ് പരിചയപ്പെട്ടത്. സുഹൃത് ബന്ധം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹം തിരുവനന്തപുരത്ത് നടത്തണമെന്ന് ഇരുവീട്ടുകാരും ഒരുമിച്ചെടുത്ത തീരുമാനമാണ്.

ക്രീം നിറത്തിലുള്ള കുർത്തയും മുണ്ടുമണി‌ഞ്ഞ് വരൻ വിവാഹവേദിയിലെത്തിയപ്പോൾ ഇളം പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞ് സ്വർണാഭരണ വിഭൂഷിതയായാണ്‌ ഗില്ലിയൻ എത്തിയത്. സ്വാമി സന്ദീപാനന്ദഗിരി ഭാരതീയ സംസ്‌കാരത്തിൽ വിവാഹത്തിനുള്ള പങ്കിനെക്കുറിച്ചുള്ള സന്ദേശം നൽകി ആശീർവദിച്ചു. കേരളീയ വേഷത്തിൽ ഗില്ലിയന്റെ മാതാപിതാക്കളായ അലിസൺ മാക്നീലിയും ആൻഡ്രൂ മാക്നീലിയും പങ്കെടുത്തു. വരന്റെ അടുത്ത ബന്ധുക്കളും പങ്കെടുത്തു. വിഭവസമൃദമായ കേരള സദ്യയും ഒരുക്കിയിരുന്നു.