തിരുവനന്തപുരം: ശബരിമലയിൽ യുദ്ധസമാന സാഹചര്യം ഉണ്ടാക്കിയതിനുത്തരവാദി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. കോൺഗ്രസ് അവസാന ശ്വാസംവരെ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കും.ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനാണ് സംഘപരിവാർ ശ്രമം. റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച് രസിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി. അദ്ദേഹം കുടുംബസമേതം ഗൾഫ് രാജ്യങ്ങളിൽ വിനോദയാത്ര നടത്തുകയാണ്. ജാഗ്രതയുള്ള ഭരണാധികാരിയായി പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ല. പൊലീസിനെയും പട്ടാളത്തെയും വച്ച് വിശ്വാസത്തെ തച്ചുടയ്ക്കാൻ നോക്കരുത്. സമാധാനം പുലരാനും വിശ്വാസം സംരക്ഷിക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് എല്ലാ സമാധാന സ്നേഹികളും പിന്തുണ നൽകണം.