തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചീഫ് എക്സാമിനർ ചമഞ്ഞ് 300 പേരിൽ നിന്നായി 10 കോടി തട്ടിയെടുത്ത കാഞ്ഞങ്ങാട് പരപ്പ കമ്മാടം കുളത്തിങ്കൽ ഹൗസിൽ ഷമീം (ഉഡായിപ്പ് ഷമീം-28) ഷാഡോ പൊലീസിന്റെ പിടിയിലായി. സൗത്ത് വെസ്‌റ്റേൺ റെയിൽവേയിൽ ടിക്കറ്റ് കളക്ടർ, ബുക്കിംഗ് ക്ലാർക്ക്, ജൂനിയർ എൻജിനിയർ, ഇലക്ട്രോണിക്‌സ് എൻജിനിയർ, നഴ്സ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, സിവിൽ എൻജിനിയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രണ്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് പലരിൽനിന്നും തട്ടിയെടുത്തത്.
2017 മാർച്ച് മുതൽ അടുത്തിടെ വരെ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. കബളിപ്പിക്കപ്പെട്ടവർ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന് നൽകിയ പരാതിയെത്തുടർന്ന് കൺട്രോൾ റൂം അസി.കമ്മിഷണർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷമീം പിടിയിലായത്. ഇയാളിൽനിന്ന് നിരവധി ഫോണുകളും വ്യാജ സിം കാർഡുകളും റെയിൽവേയുടെ വ്യാജരേഖകളും, റെയിൽവേ മുദ്റയുള്ള വ്യാജ സീലുകളും, നോട്ട് എണ്ണുന്ന രണ്ട് യന്ത്റങ്ങളും പിടിച്ചെടുത്തു. കർണാടക സർക്കാരിന്റെ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഡി.സി.പി ആർ. ആദിത്യ, കൺട്രോൾ റൂം അസി. കമ്മിഷണർ വി. സുരേഷ് കുമാർ, കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ. സുരേഷ് കുമാർ, എസ്.ഐമാരായ സുധീഷ്, ഷാജി, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പ് ഇങ്ങനെ
ആഡംബര വാഹനങ്ങളിൽ കറങ്ങിനടന്ന് റെയിൽവേ ചീഫ് എക്‌സാമിനറെന്നും റെയിൽവേ ഫുട്‌ബാൾ ടീം അംഗമാണെന്നും പറഞ്ഞ് പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്യും. താത്പര്യമറിയിക്കുന്നവരോട് ബംഗളൂരു റെയിൽവേ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടും. പ്ലാറ്റ്‌ഫോമിൽ റെയിൽവേയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ധരിച്ചെത്തുന്ന ഷമീം റെയിൽവേ മുദ്റയുള്ള വ്യാജഅപേക്ഷ ഫോം പൂരിപ്പിച്ചു വാങ്ങും. പല തട്ടിലുള്ള റെയിൽവേ ഉദ്യോഗസ്ഥർക്ക് നൽകാനായി പണം പല കവറുകളിലാക്കി നൽകാനും ആവശ്യപ്പെടും. ഒരാഴ്ച കഴിഞ്ഞുള്ള തീയതിയിൽ പരീക്ഷ എഴുതാൻ തയ്യാറായെത്താനും നിർദ്ദേശിക്കും. ബംഗളൂരുവിലെ കെട്ടിടം വാടകയ്ക്കെടുത്ത് പരീക്ഷാ ഹാളായി സജ്ജമാക്കി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ പേര് അച്ചടിച്ച കവറിൽ ചോദ്യപേപ്പറും ഉത്തരം അടയാളപ്പെടുത്താനുള്ള ഒ.എം.ആർ ഷീറ്റും നൽകി പരീക്ഷ എഴുതിപ്പിക്കും. മറ്റൊരു ദിവസം മെഡിക്കൽ ടെസ്റ്റിനായി 10,000 രൂപയുമായി റെയിൽവേ ആശുപത്രിയിലെത്താൻ നിർദ്ദേശിക്കും. പണവുമായി എത്തുന്നവരെ ആശുപത്രിയുടെ വെളിയിൽ നിറുത്തിയ ശേഷം അകത്ത് പോയി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി തിരികെയെത്തി ജോലി ശരിയായിട്ടുണ്ടെന്നും ജോലിയിൽ പ്രവേശിക്കേണ്ട തീയതി ഉടൻ അറിയിക്കാമെന്നും ധരിപ്പിച്ച് പറഞ്ഞുവിടും. ജോലി ഉത്തരവ് ലഭിക്കാതെ വിളിക്കുന്നവരോട്, റെയിൽവേ വിജിലൻസ് വിഭാഗം പ്രശ്നമുണ്ടാക്കുന്നെന്നും കുറച്ച് ദിവസം കൂടി കാത്തിരിക്കാനും ആവശ്യപ്പെടും. വീണ്ടും വിളിക്കുമ്പോൾ പല കാരണങ്ങൾ പറയും.
പത്താംക്ലാസും ഇന്റർനെറ്റും
ഷമീമിന് പത്താംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകൾ സംസാരിക്കും. 2012ൽ റെയിൽവേ പാൻട്രി വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ ആറ് മാസം ജോലി ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നാണ് റെയിൽവേ റിക്രൂട്ട്‌മെന്റിനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്. ടിക്കറ്റ് എക്സാമിനർ ചമഞ്ഞതിന് സേലം റെയിൽവേ പൊലീസ് സ്റ്റേഷനിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് തമ്പാനൂർ, എറണാകുളം നോർത്ത്, കോട്ടയം ഈസ്റ്റ്, അയ്യന്തോൾ, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.