cm

ഷാർജ: കേരളത്തെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും നവകേരള സൃഷ്ടിക്കുള്ള സഹായം അഭ്യർത്ഥിച്ച് ഷാർജയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറായത്. എന്നാൽ നിങ്ങൾ അങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. പ്രളയ ദുരിതാശ്വാസത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചത് അതുകൊണ്ടാണ്. കേരളത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ തടയുന്നു. കേരളത്തിന് മുന്നോട്ടുപോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇതിനെതിരെ മലയാളിയുടെ അഭിമാനബോധം ഉയർന്നുവരികതന്നെ ചെയ്യും.

കേന്ദ്രസർക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണ്. ഇത് ഒരു ജനതയുടെ നിലനില്പിന്റെ പ്രശ്നമാണ്. ഒരു ജനതയുടെ ഭാവിയെയാണ് കേന്ദ്രസർക്കാർ തടയുന്നത്. എന്നാൽ ആരു തകർക്കാൻ ശ്രമിച്ചാലും കേരളത്തിന് മുന്നോട്ടു പോയേതീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.