kallan

വിതുര: ആട്ടോറിക്ഷയിൽ ചന്ദനത്തടി കടത്താൻ ശ്രമിച്ച അഞ്ചംഗസംഘത്തെ വിതുര പൊലീസ് പിടികൂടി. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ 50 കിലോ ചന്ദനത്തടിയാണ് എസ്.ഐ വി.നിജാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കല്ലാർ സ്വദേശികളായ മണിക്കുട്ടൻ, ഭഗവാൻ കാണി, മാധവൻ കാണി, ഷാനി, ആനപ്പാറ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. കല്ലാറിൽ നിന്ന് പേപ്പാറയിലേക്ക് വരുമ്പോഴാണ് പിടിയിലായത്. ചന്ദനം കടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ആട്ടോ തടഞ്ഞെങ്കിലും ഇവർ നിറുത്തിയില്ല. പൊലീസ് ഇവരെ പിന്തുടർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. മഴയുടെ മറപറ്രിയായിരുന്നു കടത്ത്.

കല്ലാർ വനത്തിൽ നിന്നു മുറിച്ച ചന്ദനത്തടി വില്‍പനയ്ക്കായി കൊണ്ടു പോകുകയായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിരവധി ചന്ദനക്കടത്തു കേസുകളിലെ പ്രതിയാണ് പിടിയിലായ മണിക്കുട്ടനെന്ന് എസ്.എെ അറിയിച്ചു. കല്ലാർ മേഖലയിൽ അനവധി ചന്ദനകടത്ത് സംഘങ്ങൾ സജീവമാണ്. തമിഴ്നാട് വനത്തിൽനിന്ന് ചന്ദനം മുറിച്ച് കൊണ്ടുവന്ന് വിൽക്കുന്നുണ്ട് ഇപ്പോഴും.