kunj

തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ അടിയന്തര പരോൾ 15 ദിവസം കൂടി നീട്ടി സർക്കാർ ഉത്തരവിട്ടു. നേരത്തേ ലഭിച്ച 25 ദിവസത്തെ അടിയന്തര പരോളാണ് 15 ദിവസത്തേക്ക് നീട്ടിയത്.

സെപ്തംബർ 21നാണ് ജയിൽ വകുപ്പ് കുഞ്ഞനന്തന് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ നീട്ടിക്കിട്ടണമെന്ന് കുഞ്ഞനന്തൻ ആവശ്യപ്പെട്ടപ്പോൾ 15 ദിവസം കൂടി അനുവദിച്ചു. ഈ കാലാവധി കഴിഞ്ഞ 16നാണ് വീണ്ടും 15 ദിവസത്തെ പരോൾ നൽകിയത്.

2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോൾ ദിനം 384 ആയി. രണ്ടുതവണയായി 45 ദിവസം ആശുപത്രിവാസവും അനുവദിച്ചിരുന്നു. പരോളിലിറങ്ങി ഏരിയാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. കേസിലെ എട്ടാം പ്രതിയും സി.പി.എം ലോക്കൽ കമ്മി​റ്റി മുൻ അംഗവുമായ കെ.സി. രാമചന്ദ്രന് 232 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രിവാസവും നൽകിയിരുന്നു. ജയിൽ സൂപ്രണ്ടിൽ നിന്ന് പരോൾ ലഭിക്കുന്ന തടവുകാരന് കാലാവധി നീട്ടണമെന്ന് സർക്കാരിന് അപേക്ഷ നൽകാമെന്നും ഇതുപ്രകാരമാണ് 15 ദിവസം കൂടി നൽകിയതെന്നുമാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ഇതിന് ജയിൽ സൂപ്രണ്ടിന്റെ ക്ലിയറൻസ് ആവശ്യമില്ല.