തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിക്കേണ്ട റിപ്പോർട്ടിനെക്കുറിച്ച് ഇന്നലെ ചേർന്ന ദേവസ്വംബോർഡ് യോഗം ചർച്ചചെയ്തില്ല. സുപ്രീംകോടതിയിൽ എത്തിയ റിവ്യൂ ഹർജികൾ നവംബർ 13ന് പരിഗണിക്കുമ്പോൾ വാദങ്ങൾ ഉന്നയിക്കാൻ അവസരമുണ്ട്. അതിനാൽ നിയമവിദഗ്ദ്ധരുമായി ചർച്ചയ്ക്കുശേഷം തുടർനടപടി മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
ബോർഡ് റിവ്യു ഹർജി നൽകില്ലെന്നും സാഹചര്യങ്ങൾ വിശദീകരിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് തയ്യാറാക്കാൻ ഡൽഹിയിലെ നിയമവിദഗ്ദ്ധരുമായി ബോർഡ് ഭാരവാഹികൾ ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ 11.30ന് യോഗം നടക്കവേയാണ് ഹർജികൾ അടുത്തമാസം 13ന് പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനം വന്നത്. അതോടെയാണ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ച മാറ്രിയത്.ശബരിമലയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും ടെണ്ടർ സംബന്ധിച്ച തർക്കങ്ങളുമാണ് ഇന്നലെ ചർച്ചചെയ്തതെന്ന് അറിയുന്നു. ഇന്നും യോഗം തുടരും.ഡൽഹിയിലെ അഭിഭാഷകരുടെ നിയമോപദേശം ഇന്നത്തെ യോഗത്തിൽ പരിഗണിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.