politics

നെടുമങ്ങാട്: നഗരത്തിലെ പൊതുനിരത്തുകളിലൂടെ പരിക്കുകളില്ലാതെ പോകണമെങ്കിൽ സർക്കസുകാരന്റെ മെയ്വഴക്കം വേണം. അമിതവേഗത്തിൽ ഒരു വാഹനം വന്നാൽ കാൽനട യാത്രക്കാരന്റെ കാര്യം പിന്നെ പറയണ്ട്. വഴിനടക്കാൻ ഫുഡ്പാത്തുകളും റോഡിന്റെ വശങ്ങളിൽ ഓടകളും ഇല്ലാഞ്ഞിട്ടല്ല, അവയെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണെന്നുമാത്രം. വ്യാപര സ്ഥാപനങ്ങളുടെ മുൻവശം കാലങ്ങൾ കഴിയുംതോറും റോഡിലേക്ക് ഇറങ്ങിവരുകയാണ്. റോഡിലെ പാർക്കിംഗ് കൂടിയാകുംമ്പോൾ കാൽനടയാത്രക്കാർ റോഡിലിറങ്ങി യാത്രചെയ്യേണ്ട അവസ്ഥയിലാണ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങളുടെ മുന്നിൽ നിന്നും തലനാഴിഴയ്ക്കാണ് രക്ഷപെടുന്നത്.

നടക്കാൻ ഇടമില്ലാത്ത വേണാടിന്റെ രാജപാത

വേണാടിന്റെ രാജപാതയെന്നു പേരുകേട്ട സത്രംമുക്ക് മുതൽ ചന്തമുക്ക് വരെയുള്ള റോഡിൽ മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളും വഴിവാണിഭക്കാരും തമ്മിൽ മത്സരമാണ്. ഇവരുടെ പക്കൽ നിന്ന് സാമഗ്രികൾ വാങ്ങാൻ നിറുത്തിയിടുന്ന വാഹനങ്ങളുടെ നീണ്ട നിര എല്ലായ്പ്പോഴും കാണാം. ഇവരുമായി കച്ചവടക്കാർ തമ്മിൽ കൈയ്യാങ്കളിയും പതിവാണ്. കടകളുടെ മുന്നിൽ പാർക്ക് ചെയ്യുന്നതിന്റെ പേരിലാണ് മിക്കവാറും കശപിശ. റോഡിൽ ഇറക്കി കടവച്ചാൽ തോന്നിയപോലെ വാഹനം റോഡിൽ വയ്ക്കുന്നവരാണ് വാഹന ഉടമകൾ. ഇരുദിശകളിലും വാഹനമോടാൻ വീതിയുണ്ടായിരുന്ന സൂര്യ റോഡിൽ ഇപ്പോൾ എതിരെ വരുന്ന ആളിനെ മുട്ടാതെ നടക്കാൻപോലും കഴിയില്ല.

ഫലം കാണാതെ ട്രാഫിക് പരിഷ്‌കാരം

കച്ചേരിനടയിൽ നിന്ന് സൂര്യ റോഡിലേക്കും ചന്തമുക്കിലേയ്ക്കും നിലവിൽ വൺവേ ക്രമീകരണമാണ്. കുപ്പക്കോണം-ഗേൾസ് സ്‌കൂൾ റോഡും വൺവേയാക്കി. എന്നിട്ടും റോഡിൽ ഒരു വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലമില്ല. സത്രംമുക്ക്-പഴകുറ്റി റോഡിനെ കൈയേറ്റക്കാരുടെ പറുദീസയെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. നഗരസഭയുടെ മൂക്കിന്റെ തുമ്പിൽ പോലും പുറമ്പോക്ക് കൈയേറ്റം പൊടിപൊടിക്കുന്നു.

പുറമ്പോക്ക് സർവേ സ്വപ്നത്തിൽ മാത്രം !

കൈയേറ്റക്കാർ നിരത്തുകൾ വിഴുങ്ങുമെന്ന് ഉറപ്പായതോടെ ഉന്നതാധികൃതർ ഇടപെട്ട് പുറമ്പോക്ക് ഒഴിപ്പിക്കാൻ അടുത്തിടെ നഗരസഭ ആലോചന നടത്തി. അടുത്ത ദിവസം തന്നെ ചെറിയ പെട്ടിക്കടകളും ഷെഡുകളും പൊളിക്കാൻ ജെ.സി.ബി എത്തി. പുതുതായി പെർമിറ്റ് ആവശ്യപ്പെട്ട് എത്തുന്നവർ നിലവിലെ കെട്ടിടങ്ങളുടെ മറവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ട്. ശരിയായ അളവ് കണ്ടെത്താൻ താലൂക്ക് സർവേയറോട് നഗരസഭ സെക്രട്ടറി ഉൾപ്പടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു ഡസനോളം വൻകിട കൈയേറ്റങ്ങൾ കച്ചേരി, ചന്തമുക്ക്, സൂര്യാ റോഡ്, കുപ്പക്കോണം, സത്രംമുക്ക്, ഗേൾസ് റോഡ്, വാളിക്കോട് എന്നിവിടങ്ങളിലായി നഗരസഭാ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പി.ഡബ്‌ള്യുയു.ഡി കൂടി പരിശോധിച്ച ശേഷമേ പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാവൂയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതിനാൽ നഗരസഭ അപേക്ഷ തടഞ്ഞുവെച്ചാൽ ആവശ്യക്കാരൻ മരാമത്ത് വകുപ്പിന്റെ അനുമതി പത്രം നേടി മുൻ‌കൂർ ഹാജരാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.