പത്തുകൊല്ലംമുമ്പൊരു ആഗസ്റ്റ് 18ന് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾത്തന്നെ വിരാട് കൊഹ്‌ലിയെ ചൂണ്ടി പലരും പറഞ്ഞിരുന്നു ഇവൻ സച്ചിന്റെ പിൻഗാമി, സച്ചിൻ തങ്കലിപികൾകൊണ്ട് കുറിച്ചിട്ട റെക്കാഡുകൾ മാറ്റിയെഴുതാൻ പിറന്നവൻ. ഒരു പതിറ്റാണ്ടുകഴിയുമ്പോൾ ആ വാക്കുകൾ അന്വർത്ഥമാക്കി മുന്നേറുകയാണ് ഇൗ 28 കാരൻ.
റെക്കാഡു പുസ്തകങ്ങളിൽനിന്ന് സച്ചിന്റെ പേര് തിരുത്തി തന്റെ പേരെഴുതിച്ചേർക്കുകയാണ് വിരാട്. നേട്ടങ്ങളുടെ ഹിമഗിരി ശൃംഗങ്ങളിലേക്ക് സച്ചിനേക്കാൾ വേഗത്തിലാണ് കൊഹ്‌ലി കയറുന്നത്. സച്ചിനും മേലേക്കുള്ള ആ യാത്രയുടെ നിർണായഘട്ടമാണ് ഇന്നലെ വിശാഖപട്ടണത്ത് അരങ്ങേറിയത്. 28-ാം വയസിൽ 205-ാമത്തെ ഇന്നിംഗ്സിൽ 213-ാമത്തെ മത്സരത്തിൽ 10 വർഷവും 67 ദിവസവും നീണ്ട കരിയറിൽ ഇത്ര വലിയ നേട്ടം കരസ്ഥമാക്കുമ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനിലേക്കുള്ള തുടർ പ്രയാണത്തിനായി
. 10000 ക്ളബിലെത്തുവാൻ ഏറ്റവും കുറച്ച് ഇന്നിംഗ്സുകൾ മാത്രമാണ് കൊഹ്‌ലിക്ക് വേണ്ടിവന്നത്. സച്ചിനെക്കാൾ 54 ഇന്നിംഗ്സുകൾ കുറവ്. സച്ചിന് 259 ഇന്നിഗ്സും ഗാംഗുലിക്ക് 263 ഇന്നിംഗ്സും പോണ്ടിംഗിന് 266 ഇന്നിംഗ്സും വേണ്ടി വന്നപ്പോൾ കൊഹ്‌ലി ചരിത്രം കുറിച്ചത് 205-ാമത്തെ ഇന്നിംഗ്സിൽ.
. 10 വർഷവും 67 ദിവസവും നീണ്ട കരിയറിലാണ് വിരാട് ഇതിഹാസം കുറിച്ചത്. ഏറ്റവും കുറച്ചുകാലം കൊണ്ട് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കാഡാണ് കൊഹ്‌ലി സ്വന്തം പേരിലെഴുതിയിരിക്കുന്നത്.
. 10 വർഷവും 317 ദിവസവുമെന്ന ദ്രാവിഡിന്റെ റെക്കാഡാണ് ഇക്കാര്യത്തിൽ തകർത്തത്.
.10000 ത്തിലെത്തുമ്പോൾ പ്രായത്തിൽ മാത്രമാണ് കൊഹ്‌ലി സച്ചിന് പിന്നിലായത്. സച്ചിൻ 27 വർഷവും 342 ദിവസവും പ്രായമുള്ളപ്പോഴാണ്. 10000 ക്ളബിൽ അംഗമായത്. കൊഹ്‌ലി 29 വർഷവും 353 ദിവസവും പ്രായമുള്ളപ്പോൾ.
. പോണ്ടിംഗ് 32-ാം വയസിലും ഗാംഗുലിയും കാലിസും 33-ാം വയസിലുമാണ് ഇൗ നേട്ടം കരസ്ഥമാക്കിയത്.
. സച്ചിന് ശേഷം 30 തികയ്ക്കുന്നതിന് മുമ്പ് ഇൗ അതുല്യ നേട്ടം കരസ്ഥമാക്കിയ ആദ്യതാരമാണ് കൊഹ്‌ലി.
205 ഇന്നിംഗ്സുകൾക്കുള്ളിൽ
കൊഹ്‌ലിയും ഗാംഗുലിയും ഇന്നിംഗ്സുകളിൽനിന്ന് നേടിയ റൺസ് തമ്മിൽ 1789 ന്റെ വ്യത്യാസമുണ്ട്.
ഇത്രയും ഇന്നിംഗ്സുകളിൽനിന്ന് സച്ചിൻ സ്വന്തമാക്കിയതിനേക്കാൾ 15 സെഞ്ച്വറികൾ കൊഹ്‌ലി നേടിക്കഴിഞ്ഞു.
സച്ചിനും കൊഹ്‌ലിയും തമ്മിൽ 205 ഇന്നിംഗ്സുകളുടെ താരതമ്യത്തിൽ കൊഹ്‌ലി 2247 റൺസ് അധികം നേടിയിട്ടുണ്ട്.
92.51
10000 ക്ളബിലെ ബാറ്റ്സ്മാൻമാരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിന്റെ അവകാശിയാണ് കൊഹ്‌ലി.
ബാറ്റിംഗ് ഗ്രാഫ്
. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്നതിൽ വിവിയൻ റിച്ചാർഡ്സിനൊപ്പം രണ്ടാംസ്ഥാനം. ആദ്യ സ്ഥാനം ഹാഷിം അംലയ്ക്ക്.
. 6000, 7000 റൺസുകളിൽ എത്തുന്നതിൽ അംലയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനം.
. 8000, 9000, 10000 നാഴികക്കല്ലുകളിൽ ഏറ്റവും വേഗക്കാരൻ.
.
ഏകദിനത്തിൽ 7000 റൺസ് എങ്കിലും നേടിയവരിൽ ഏറ്റവും ഉയർന്ന ശരാശരി ക്ക് (51.02) ഉടമ.
. 50 ഇന്നിംഗ്സുകളെങ്കിലും കളിച്ച ഏകദിന താരങ്ങളിൽ ബാറ്റിംഗ് ശരാശരിയിൽ ആറാം സ്ഥാനത്ത്.
ലാസ്റ്റ് 5 വർഷങ്ങളിൽ
. ഇക്കാലയളവിൽ ബാറ്റിംഗ് ശരാശരിയിൽ (69.18) കൊഹ്‌ലിക്ക് മുന്നിൽ മറ്റാരുമില്ല.
. ഏറ്റവും കൂടുതൽ (20) സെഞ്ച്വറികൾ അടിച്ച മറ്റാരുമില്ല.
. ചേസിംഗിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി (75.79).
. വിജയിച്ച മത്സരങ്ങളിലെ ബാറ്റിംഗ് ശരാശരിയിലും (93) ഏറ്റവും മുന്നിൽ.
പീക്ക് ടൈം
2015 ഒക്ടോബർ മുതൽ 2018 ഒക്ടോബർ വരെയുള്ള കാലയളവ് കൊഹ്‌ലിയുടെ കരിയറിലെ പീക്ക് ടൈമായി കണക്കാക്കാം.
ഇൗ കാലയളവിൽ 49 ഇന്നിംഗ്സുകളിൽനിന്ന് 92 ശരാശരിയിൽ 99.6 സ്ട്രൈക്ക് റേറ്റിൽ കൊഹ്‌ലി നേടിയത്. 3314 റൺസ് 14 സെഞ്ച്വറികളും ഇക്കാലയളവിൽ നേടി.
ഇൗ കാലയളവിൽ ജോറൂട്ട് നേടിയത് 2870 റൺസ് മാത്രം.
ഇനി കൊഹ്‌ലിക്ക് കീഴടക്കാനുള്ളത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് (18,425) എന്ന സച്ചിന്റെ റെക്കാഡ്. അധികനാൾ കഴിയുന്നതിനുമുമ്പ് ആ ചരിത്രവും കൊഹ്‌ലി സ്വന്തം പേരിലാക്കുമെന്ന് ഉറപ്പാണ്.
. ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കാഡും കൊഹ്‌ലി സ്വന്തമാക്കി. 11 ഇന്നിംഗ്സുകളിൽനിന്നാണ് ഇൗ നേട്ടം. 2010 ൽ 15 ഇന്നിംഗ്സുകളിൽനിന്ന് 1000 റൺസ് തികച്ച അംലയുടെ റെക്കാഡാണ് കൊഹ്‌ലി ഇന്നതെ തിരുത്തിയെഴുതിയത്.