കാസർകോട്: തച്ചങ്ങാട്ടെ ഫർണിച്ചർ വ്യാപാരിയായ ബോവിക്കാനം സ്വദേശിയെ യുവതിക്കൊപ്പം നിർത്തി നഗ്‌നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. നുള്ളിപ്പാടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുൽ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ നസീമയുടെ ഭർത്താവ് അബ്ദുൽ കലാമിനും മറ്റു രണ്ടുപേർക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി അബ്ദുൽ കലാം കർണാടകയിലേക്ക് കടന്നതായാണ് സൂചന.
കഴിഞ്ഞദിവസം നുള്ളിപ്പാടിയിലെ വാടക ക്വാർട്ടേഴ്‌സിൽവച്ച് യുവാവിനെ നസീമയും ഭർത്താവ് അബ്ദുൽ കലാമും മറ്റു രണ്ടുപേരും ചേർന്ന് നഗ്‌ന വീഡിയോയും ചിത്രവുമെടുത്ത് ആക്രമിച്ചു എന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പൊലീസ് ഇടപെടലിനെ തുടർന്ന് പൊളിഞ്ഞിരുന്നു. സംഘത്തിന്റെ ഇരയായ യുവാവിന്റെ ബന്ധുക്കൾ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സംഘം നാടകീയമായി പണം തട്ടാനുള്ള നീക്കം പൊളിക്കുകയായിരുന്നു. പണം വാങ്ങാൻ നഗരത്തിൽ എത്തിയപ്പോഴാണ് നസീമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അബ്ദുൾ കലാം പൊലീസിനെ വെട്ടിച്ച് കടന്നു.
യുവതി തന്നെ വിളിച്ച് ഭർത്താവിന്റെ ഉമ്മ മരിച്ചതായും ചടങ്ങ് നടത്താൻ 5,000 രൂപ കടംതന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താൻ യുവതിയുടെ വീട്ടിലേക്ക് പോയതെന്ന് ഇരയായ യുവാവ് പറയുന്നു. ഭീഷണിപ്പെടുത്തിയ സംഘം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവാവിന്റെ കൈയിലുണ്ടായിരുന്ന 32,000 രൂപയും കാറും എ.ടി.എം കാർഡും സംഘം കൈക്കലാക്കിയെന്ന് പരാതിയുണ്ട്. രാവിലെ 11.30 മുതൽ വൈകിട്ട് 4.30 വരെ നുള്ളിപ്പാടിയിലെ വീട്ടിൽ വെച്ച് തന്നെ ആക്രമിച്ചതായും ഇതിനു പിന്നാലെ തന്റെ ഡസ്റ്റർ കാർ ഒളിപ്പിച്ച് വച്ച് സംഘം ഇന്നോവ കാറിൽ കർണാടക പുത്തൂരിലേക്ക് കൊണ്ടുപോയെന്നും യുവാവ് പറയുന്നു. അവിടെ വെച്ചും അക്രമം തുടരുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ അത്രയും പണം നൽകാനില്ലെന്നറിയിച്ചതോടെ സംഘം വീട്ടുകാരെ ബന്ധപ്പെടുകയും 10 ലക്ഷം രൂപ നൽകിയാൽ വിടാമെന്നും അറിയിച്ചു. ഏഴ് ലക്ഷം രൂപയുടെ കാർ പേരിലാക്കി നൽകുകയും മൂന്നു പേർക്കായി ഓരോലക്ഷം വെച്ച് മൂന്ന് ലക്ഷം നൽകണമെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.
ഇത് സമ്മതിച്ച ബന്ധുക്കൾ പണം നൽകാനായി സംഘത്തോട് കാസർകോട്ടെത്താൻ ആവശ്യപ്പെടുകയും വിവരം പൊലീസിലറിയിക്കുകയുമായിരുന്നു.
യുവാവിന്റെ ബന്ധു മൂന്ന് ലക്ഷം രൂപയുമായി കാസർകോട് നഗരത്തിൽ എത്തുകയും പണം വാങ്ങാനായി നസീമ ഓട്ടോയിലെത്തുകയും ചെയ്തു. പണം നൽകുന്നതിനിടയിൽ ഇവരെ അതിവിദഗ്ധമായി പൊലീസ് പിടികൂടി. എന്നാൽ മുഖ്യപ്രതി അബ്ദുൾ കലാം എത്തിയിരുന്നില്ല. കർണാടക ബല്ലാര സ്വദേശിയാണ് അബ്ദുൾ കലാമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എസ്.ഐ അജിത്കുമാർ പറഞ്ഞു.