തിരുവനന്തപുരം : അന്ന് മത്സരത്തിനിടെ എന്താ സംഭവിച്ചത് എന്ന പലരുടെയും ചോദ്യത്തിന് ക്യത്യമായി മറുപടി നൽകാൻ ആൻറോസ് ടോമിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം ഭരണങ്ങാനം സ്‌പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ ഇന്നലെ സ്വർണ്ണ തിളക്കത്തിൽ എല്ലാ ചോദ്യങ്ങൾക്കും മൗനമായി മറുപടി നൽകി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണ നേട്ടം.
പാലായിൽ നടന്ന കഴിഞ്ഞ സ്കൂൾ കായിക മേളയിൽ ആവേശം വിതറിയ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ വിജയമുറപ്പിച്ച് കുതിക്കുന്നതിനിടെയാണ് നിർഭാഗ്യം ആൻറോസിനെ പിടികൂടിയത്. ഒന്നാമതായി പാഞ്ഞ ആൻറോസ് 7 ഹർഡിൽ പിന്നിട്ടപ്പോഴേക്കും പെട്ടന്ന് പകച്ചുപോയി. ചാടാൻ കഴിയാതെ നിന്ന ആൻ റോസിനെ നിമിഷം നേരം കൊണ്ട് മറ്റുള്ളവർ പിൻതള്ളുകയും ചെയ്തു. അല്പനേരം അന്തംവിട്ടു നിന്ന താരം പിന്നീട് ട്രാക്കിൽനിന്ന് കണ്ണീരോടെയാണ് മടങ്ങിയത്. സഹപാഠികൾ ആശ്വസിപ്പിക്കാൻ എത്തിയതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി. പത്രത്തിലൂടെയും ചാനലിലൂടെയും ഇക്കാര്യം എല്ലാവരും അറിഞ്ഞതോടെ എന്താ സംഭവിച്ചതെന്ന് പലരും ചോദിച്ചു. പക്ഷേ കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല. ഇപ്പോൾ
സന്തോഷമായി. ആൻറോസ് കേരളകൗമുദിയോട് പറഞ്ഞു. 14.72 സെക്കൻഡാണ് ആൻറോസ് കുറിച്ച സമയം പക്ഷേ 14.61 എന്ന തന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെന്ന പരിഭവും മിടുക്കിക്കുണ്ട്. ഇതേയിനത്തിൽ രണ്ടാമതെത്തിയ ജി.വി. രാജ സ്‌പോർട്സ് സ്‌കൂളിലെ അതുല്യ പി. സജി വെള്ളിനേടി. 14.90 സെക്കൻഡിലാണ് അതുല്യ മൽസരം പൂർത്തിയാക്കിയത്. 14.29 സെക്കൻഡാണ് ഈ ഇനത്തിൽ മീറ്റ് റെക്കാർഡ്. കൊല്ലം സായിയിലെ നയന ജോസ്‌ഫ് ഈയിനത്തിൽ വെള്ളി നേടി. ഇന്ന് 100, 200 മീറ്റർ മത്സരങ്ങളിൽ ആൻ മേരി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഈ ഇനങ്ങളിൽ നേടിയ വെങ്കലം സ്വർണ്ണമാക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ ജൂലിയസ് . ജെ.മനിയാനി പറഞ്ഞു. ഇടുക്കി ഇട്ടിയറ കരുമ്പുവേലിൽ കൃഷിക്കാരനായ ടോമി - ബിന്ദു ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമത്തെയാളാണ് ആൻറോസ്.