തിരുവനന്തപുരം: സർക്കാരിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ, ഇടതു സർക്കാർ അധികാരത്തിൽ വന്നത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, ജനങ്ങളുടെ വിധിതീർപ്പിലൂടെയാണെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനവിധി അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ നൽകിയത്. പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കുന്നതിന്റെയും, മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി സംബന്ധിച്ച് ഷാ നടത്തിയ പ്രസ്താവന സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്.
നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാൽ മതി കോടതിയെന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നൽകുന്നത്.
സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടതെന്ന വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിറുത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പഴയ മനുസ്മൃതി വാദത്തിൽ തന്നെയാണ് സംഘപരിവാർ ഇപ്പോഴും നില്‍ക്കുന്നത് .