ramesh-chennithala

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വച്ചത് സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് മാപ്പ് പറയണം.

ഹൈക്കോടതിയിൽ നിന്ന് വിമർശനമേറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. കോടതിച്ചെലവ് മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണം. വിസമ്മതപത്രം ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തിൽ ജീവനക്കാരിൽ നിന്ന് വാങ്ങിയ വിസമ്മതപത്രം തിരിച്ചു നൽകണം. പിരിച്ച പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതോടെ പ്രത്യേക അക്കൗണ്ട് വേണമെന്ന യു.ഡി.എഫ് ആവശ്യത്തിന് പ്രസക്തിയേറി. പിടിവാശി ഉപേക്ഷിച്ച് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് എല്ലാവിഭാഗങ്ങളെയും ഒരുമിച്ചു നിറുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.