തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ ആദ്യ അഞ്ചു ദിവസത്തിനകം ചേർന്നത് ആയിരത്തിലേറെ പേർ. ആദ്യ ഗഡുവായി 1.2 കോടി രൂപയും ലഭിച്ചു. ഈ തുക ചിട്ടികൾക്കുള്ള സെക്യൂരിറ്റിയായി കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കും. ഈമാസം 25 മുതലാണ് ചിട്ടിയിൽ പേര് രജിസ്റ്റർ ചെയ്‌തിരുന്നവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യമൊരുക്കിയത്. സാധാരണ ചിട്ടികളിൽ ആവശ്യമുള്ളത്ര ആളുകൾ ചേരാൻ രണ്ടു മാസമെടുക്കുമ്പോൾ പ്രവാസി ചിട്ടിയിൽ അഞ്ചു ദിവസത്തിനകം 25 ചിട്ടികൾ ആളുകൾ തികഞ്ഞ് ക്ലോസ് ചെയ്‌തു. ലേലം നവംബറിൽ നടക്കും.
പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് ഏതു വികസനപ്രവർത്തനത്തിനാണ് തങ്ങളുടെ ചിട്ടിയുടെ വിഹിതം ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാം. സ്‌കൂൾ നവീകരണം, ആശുപത്രി നവീകരണം, റോഡുകളും പാലങ്ങളും, തീരദേശപാത, മലയോര പാത, ഐ.ടി പാർക്കുകൾ, സ്റ്റേഡിയം, കൾച്ചറൽ കോംപ്ലക്‌സ്, ഉൾനാടൻ ജലഗതാഗതം, കുടിവെള്ള പദ്ധതികൾ എന്നിവയാണ് പദ്ധതികൾ. പ്രതിമാസം 8,000 മുതൽ 10,000 രൂപ വരെ അടവുള്ള ചിട്ടികളിലാണ് കൂടുതൽപേർ താത്പര്യം പ്രകടിപ്പിച്ചതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു.
ആദ്യഘട്ടത്തിൽ യു.എ.ഇയിലെ പ്രവാസികൾക്കാണ് ചിട്ടിയിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നത്. ഇപ്പോൾ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കും രജിസ്റ്റർ ചെയ്യാം. അവർക്കും വൈകാതെ പണമടച്ച് ചിട്ടിയിൽ ചേരാനുള്ള അവസരമൊരുക്കും. പിന്നാലെ മറ്റ് രാജ്യങ്ങളിലുള്ളവർക്കായും പ്രവാസി ചിട്ടി സജ്ജമാകും.