ഹരിപ്പാട് : ആയില്യം നാളായ ഇന്നലെ മണ്ണാറശാലയിൽ പതിനായിരക്കണക്കിന് ഭക്തർ ദർശനപുണ്യം തേടിയെത്തി. സർവാഭരണ വിഭൂഷിതനായ നാഗരാജാവിനെ കണ്ടുതൊഴാൻ പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തർ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു.
വെളുപ്പിന് 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾ തുടങ്ങി. വലിയമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് വലിയ അമ്മ ഉമാദേവി അന്തർജനം ദർശനം നൽകി. ഇളയമ്മ സാവിത്രി അന്തർജനവും സമീപത്ത് ഉണ്ടായിരുന്നു. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദം ഊട്ട് ആരംഭിച്ചു. വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഇല്ലായിരുന്നു.