ഓച്ചിറ: ചാറ്റൽ മഴയെ അവഗണിച്ചും ആയിരങ്ങൾ കാർത്തികവിളക്ക് കണ്ടു തൊഴാൻ പടനിലത്ത് ഒഴുകിയെത്തി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച ഭക്തരും എത്തിയതോടെ പടനിലം നിറഞ്ഞു കവിഞ്ഞു. അപൂർവമായി മാത്രമേ 12 വിളക്ക് മഹോത്സവത്തിനിടെ തൃക്കാർത്തിക എത്തു. കിഴക്കും പടിഞ്ഞാറും ആൽത്തറകളിൽ നിന്ന് കൊളുത്തിയ ദീപം ഭക്തജനങ്ങൾ പ്രകാശിപ്പിച്ചു. ആദ്യം ആൽത്തറകളുടെ ചുറ്റിലുമുള്ള കൽവിളക്കുകളിലാണ് വിളക്ക് തെളിച്ചത്. തുടർന്ന് കുടിലുകളിലും സത്രങ്ങളിലും താമസിക്കുന്നവർ ആയിരക്കണക്കിന് മൺചെരാതുകളിൽ ദീപം തെളിച്ചതോടെ പടനിലം ദീപ പ്രഭയാൽ ഭക്തിസാന്ദ്രമായി. തിരക്ക് നിയന്ത്രക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഭരണസമിതിയും പൊലീസ് അധികൃതരും സ്വീകരിച്ചിരുന്നു