ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ നൽകിയ നൽകിയ മൂന്ന് റിട്ട് ഹർജികൾ നവംബർ 13ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. അതേസമയം സെപ്‌തംബർ 27ന്റെ വിധിക്കെതിരെ വന്ന19 പുനഃപരിശോധനാ ഹർജികൾ അന്ന് വൈകിട്ട് മൂന്നിന് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

യുവതീപ്രവേശനം അനുവദിച്ചത് വിശ്വാസികളെ കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജി.വിജയകുമാർ, എസ്. ജയ രാജ്‌കുമാർ, ഷൈലജ വിജയൻ എന്നീ വിശ്വാസികളാണ് റിട്ട് ഹർജികൾ സമർപ്പിച്ചത്. ഭരണഘടനാപരമായ വാദങ്ങൾ ശബരിമലയിലെ ആരാധനാ കാര്യങ്ങളിൽ ബാധകമാക്കരുതെന്ന് ഹർജികളിൽ പറയുന്നു. യുവതീപ്രവേശനത്തെ യുവതികൾ എതിർത്തിട്ടില്ല. ക്ഷേത്ര വിശ്വാസങ്ങളുമായി ബന്ധമില്ലാത്ത ആളുകളുടെ ഹർജിയാണ് കോടതി പരിഗണിച്ചതെന്നും ഹർജിയിലുണ്ട്.

കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്‌റ്റിസ്‌മാരായ കെ.എം.ജോസഫ്, സഞ്ജയ് കിഷൻ കൗൾ എന്നിവരുമുണ്ടാകും.

അറ്റോർണി ജനറൽ പിൻമാറി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം ട്രസ്‌റ്റി അദ്ധ്യക്ഷൻ പി. രാമവർമ്മ രാജ, ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പരിഗണിക്കില്ല. ശബരിമല കേസിൽ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായിരുന്നു അദ്ദേഹം. പക്ഷേ പിൻമാറാനുള്ള കാരണം പറഞ്ഞിട്ടില്ല. ഹർജികൾ കെ.കെ. വേണുഗോപാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്‌ക്ക് കൈമാറി. അഭിഭാഷകയായ ഗീനാ കുമാരി, എ.വി. വർഷ എന്നിവരാണ് കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.