കൊച്ചി: ശബരിമലയിൽ ക്രമസമാധാനപാലനത്തിനൊഴികെ പൊലീസ് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണവും ഹൈക്കോടതി റദ്ദാക്കി. സ്ഥിതിഗതികൾ സാധാരണ ഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും നിർദ്ദേശങ്ങൾ നൽകാൻ റിട്ട. ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്കും രൂപം നൽകി. ദേവസ്വം ഒാംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് സമിതിയിലുള്ളത്. ഇൗ സീസണിലേക്കാണ് സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാൽ ഇതിന്റെ മറവിൽ പ്രതിഷേധവും നിയമവിരുദ്ധ പ്രവർത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ചെന്നൈ സ്വദേശി ടി.ആർ. രമേഷ് ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികളും ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയുമാണ് ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയിൽ ജില്ലാ മജിസ്ട്രേട്ട് ഉത്തരവിട്ട നിരോധനാജ്ഞയിൽ ഹൈക്കോടതി ഇടപെട്ടില്ല.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവർത്തിക്കണം. ഇതിന് ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ തടസപ്പെടുത്തരുത്. എന്നാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്പയിലെ ടോയ്ലെറ്റ് സൗകര്യം ദേവസ്വം ബോർഡും വാട്ടർ അതോറിട്ടിയും ഉറപ്പാക്കണം. സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ടിൽ പൊലീസ് നിയന്ത്രണം കാരണം തിരുമുറ്റത്തെ മഹാകാണിക്കയുടെ അടുത്തേക്ക് ഭക്തർക്ക് എത്താനാവുന്നില്ലെന്ന് പറഞ്ഞിരുന്നു. ഭക്തർക്ക് മഹാകാണിക്കയുടെ അടുത്തേക്കെത്താൻ സൗകര്യമൊരുക്കണം. ക്ഷേത്രപരിസരത്ത് പ്രതിഷേധവും ധർണയും പ്രകടനവുമൊന്നും അനുവദിക്കാനാവില്ല. സമാധാനപരമായ ദർശനത്തിനാണ് പരമപ്രാധാന്യം. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തടയണം. ഇതിനായി പൊലീസിന് ന്യായമായ പരിശോധനയും ചോദ്യം ചെയ്യലുമൊക്കെ നടത്താം. നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഏകോപിപ്പിക്കണം. ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം. സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ദേവസ്വം ബോർഡിനും സർക്കാരിനും ഹൈക്കോടതിയെ സമീപിക്കാം. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാം
യുവതികൾ ദർശനത്തിനെത്തുന്ന പക്ഷം പ്രതിഷേധക്കാർ ഒത്തുചേരുന്നതു തടയാൻ നടപ്പന്തലിൽ ദർശനത്തിനായി വരുന്നവരെയും ഇവിടെ വിശ്രമിക്കുന്നവരെയും വേർതിരിക്കണം. നടപ്പന്തലിന്റെ ഇരു ഗേറ്റിലും കാവൽ ഏർപ്പെടുത്തണം. നടപ്പന്തലിൽ വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ശാരീരിക വൈകല്യമുള്ളവർക്കും രോഗികൾക്കും വിശ്രമിക്കാൻ അനുമതി നൽകണം.