അടിമാലി: മ്ലാവിറച്ചിയുമായി റിസോർട്ട് ഉടമ അറസ്റ്റിലായി. ലക്ഷ്മി എസ്റ്റേറ്റിൽ ക്യം ലോട്ട് റിസോർട്ട് ഉടമയും മുൻ എം.എച്ച്.ആർ.എ പ്രസിഡന്റുമായ ദിലീപ് പൊട്ടംകുളമാണ് അറസ്റ്റിലായത്. ഇയാളുടെ റിസോർട്ടിൽ നിന്ന് എട്ട് കിലോ മ്ലാവ് ഇറച്ചിയും കണ്ടെത്തി. ഞായറാഴ്ച രാത്രി റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇറച്ചി കണ്ടെത്തിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടി കൊന്നശേഷം ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റേഞ്ച് ഓഫീസർ നിബു കിരണിന്റെ നേതൃത്വത്തിൽ ഞയറാഴ്ച മിന്നൽ പരിശോധന നടത്തിയത്. ഈ സമയം ദിലീപ് റിസോർട്ടിൽ ഉണ്ടായിരുന്നില്ല. വൈകിട്ട് അടിമാലിക്ക് സമീപം വാളറയിൽ വെച്ചാണ് ഇയാളെ വനപാലകർ പിടികൂടിയത്. ആത്മരക്ഷയ്ക്കായി അനുവദിച്ച തോക്ക് ഉപയോഗിച്ച് ദിലീപ് പൊട്ടംകുളം റിസോർട്ടിന് സമീപത്തെ ചോലവനങ്ങളിൽ വന്യമൃഗവേട്ട നടത്തുന്നതായി വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വനപാലകർ റിസോർട്ടിൽ പലവട്ടം പരിശോധനകൾ നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു മാസമായി റിസോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വേട്ടയാടി കിട്ടുന്ന മൃഗങ്ങളെ റിസോർട്ടിലെത്തുന്ന വിദേശികളടക്കമുള്ള സന്ദർശകർക്ക് ഭക്ഷണമായി നൽകിയിരുന്നു. ഇത്തരം സൽക്കാരങ്ങൾക്ക് അമിത പണവും ഈടാക്കും. അധികമായി വരുന്ന ഇറച്ചി മൂന്നാർ കേന്ദ്രീകരിച്ചുള്ള മുന്തിയ ഹോട്ടലുകൾക്ക് നൽകിയിരുന്നതായും വനപാലകർ പറയുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. ചോലവനങ്ങൾ ഏറെയുള്ള ലക്ഷ്മി, പോമേട്, ചിന്നക്കനാൽ എന്നിവിടങ്ങളിലെ ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചും സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ അബ്ബാസ്, അബൂബക്കർ, സിദ്ദിക്ക്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വിനോദ്, ടി.വി. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.