കാസർകോട്: സംസ്ഥാന ധനകാര്യ വകുപ്പിന്റെ പച്ചക്കൊടി ലഭിച്ചതിനെ തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഒക്‌ടോബർ 25ന് അവസാനിച്ച മൊറട്ടോറിയം ആറുമാസത്തേക്കു കൂടിയാണ് നീട്ടിയത്. 'കേരളകൗമുദി' വാർത്തയെ തുടർന്നാണ് കടക്കെണിയിൽ അകപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സർക്കാർ നടപടി.
ബാങ്ക് വായ്പയെടുത്തവരുടെ തിരച്ചടവിന് മൊറട്ടോറിയം ഏർപ്പെടുത്തിയില്ലെങ്കിൽ ദുരിതബാധിതർ കൂടുതൽ കഷ്ടത്തിലാകുമെന്ന് വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൊറട്ടോറിയം നിലവിലുള്ളപ്പോൾ തന്നെ ചില ബാങ്കുകാർ ജപ്തി നടപടി സ്വീകരിക്കാൻ നീക്കം നടത്തിയിരുന്നു. വാണിജ്യബാങ്കുകളുടെ നടപടി കടുത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഒക്‌ടോബർ 25ന് വായ്പകൾക്കുള്ള മൊറട്ടേറിയം അവസാനിച്ചതിനാൽ വാണിജ്യ ബാങ്കുകൾ ജപ്തി നടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലായിരുന്നു ദുരിതബാധിതർ. മൊറട്ടോറിയം ദീർഘിപ്പിച്ചതോടെ അവരുടെ ആശങ്കയ്ക്ക് വിരാമമായി. മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ കളക്ടർ ബാങ്ക് മേലധികാരികളുടെ യോഗം വിളിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു. ഈ യോഗത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിനുശേഷമാണ് ധനകാര്യ വകുപ്പ് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഒക്‌ടോബർ 27 മുതൽ ആറുമാസത്തേക്കാണ് മൊറട്ടോറിയം.

സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ 2000 ത്തോളം ദുരിതബാധിതർക്കാണ് ആനുകൂല്യം ലഭിക്കുക. 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വായ്പയെടുത്തിട്ടുള്ളവർക്ക് തിരിച്ചടവിന് അടുത്ത ഏപ്രിൽ വരെ സാവകാശം ലഭിക്കും. 6212 പേരാണ് കാസർകോട് ജില്ലയിൽ ആകെയുള്ള ദുരിതബാധിതർ. അതിൽ മുഴുവൻ പേരും വായ്പ എടുത്തിട്ടില്ല.

ആദ്യഘട്ടമായി 2011 ജൂൺ 30 വരെ വായ്പ എടുത്തവരുടെ 1083 വായ്പകൾ എഴുതിത്തള്ളാൻ 2,17,38,655 രൂപ അനുവദിച്ച് സാമൂഹിക നീതി വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനു തൊട്ടുപുറകെ കലക്ടർ ഡോ. ഡി സജിത്ത്ബാബു ജില്ലയിലെ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർത്തു. അടുത്ത ഘട്ടമായി 485 വായ്പകൾ എഴുതിത്തള്ളാനുള്ള പട്ടികയും എൻഡോസൾഫാൻ സെൽ സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. ഇതിലും ഉടൻ തീരുമാനമാകും. ഇതോടെ വായ്പാ കെണിയിൽനിന്ന് നിരവധി കുടുംബങ്ങൾ മുക്തമാകും. എന്നാൽ മൊത്തം വേണ്ടതിന്റെ മൂന്നിലൊന്ന് തുക മാത്രമേ സർക്കാർ അനുവദിച്ചിട്ടുള്ളൂ.

അതേസമയം മുഴുവൻ വായ്പയും എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിലുള്ള ആശയകുഴപ്പം പരിഹരിക്കാൻ നടപടി വേണമെന്നും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ ആവശ്യപ്പെട്ടു.