മട്ടന്നൂർ: ഇന്ന് കേരളവർമ്മ പഴശ്ശിരാജാവിന്റെ വീരചരമത്തിന് ഇരുന്നൂറ്റി പതിനാലാം വാർഷികം . രക്തസാക്ഷിത്വവാർഷികം ആഘോഷിക്കുമ്പോഴും പഴശ്ശിയുടെ പിൻതലമുറക്കാർ താമസിച്ച കോവിലകം ഏറ്റെടുക്കുന്നതിൽ ഇനിയും നടപടിയായില്ല .113 വർഷം പഴക്കമുള്ള പടിഞ്ഞാറെ കോവിലകം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുവെങ്കിലും നടപടി വൈകുന്നതിനാൽ നാശത്തിന്റെ വക്കിലാണ്.

നാട്ടുകാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചുവെങ്കിലും പ്രാരംഭ പ്രവർത്തനം പോലും ഇതുവരെ തുടങ്ങിയില്ല. കോവിലകത്തിന്റെ റിപ്പോർട്ട് എതാനും മാസംമുമ്പാണ് റവന്യു വകുപ്പും സർക്കാറിൽ സമർപ്പിച്ചത്. പൊളിച്ച് വിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട മട്ടന്നുർ നഗരസഭയും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് സർക്കാറിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനം ഉണ്ടായത്.ഇരിട്ടി തഹസിൽദാർ കോവിലകത്തിന്റെ വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർ മുഖേന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.നിലവിലെ അവകാശികൾക്ക് കോവിലകത്തിന്റെ വില ആയി കോടികൾ നൽക്കേണ്ടി വരും.

മട്ടന്നൂർ തലശ്ശേരി റോഡിൻ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് കോവിലകം സ്ഥിതി ചെയ്യുന്നത്.നിലവിൽ കോവിലകം കാലപഴക്കം കാരണം തകർത്ത നിലയിലാണ്. 1805 ൽ കേരള വർമ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചതിനുശേഷം 1903 ലാണ് അദ്ദേഹത്തിന്റെ പിൻതലമുറക്കാർ പഴശ്ശി പടിഞ്ഞാറെ കോവിലകം നിർമ്മിച്ചത്. അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ൽ നാടുനീങ്ങിയതോടെ ഇവിടെ താമസിക്കാൻ ആളില്ലാതാവുകയായിരുന്നു. ഇന്നത്തെ അവകാശികളായ മക്കൾ റിട്ട. ബാങ്ക് മാനേജർ കേരളവർമ്മ തൃശൂരിലും സഹോദരൻ മട്ടന്നൂർ കോളജ് റിട്ട.പൂർവ്വാധ്യാപകൻ രവിവർമ്മ ചേർത്തലയിലുമാണ് ഇപ്പോൾ താമസിക്കുന്നത്. ഇവർ വല്ലപ്പോഴും മാത്രമാണ് ഇവിടെ എത്തുന്നത്.

2010 ൽ മട്ടന്നൂർ നഗരസഭ മുൻകൈയെടുത്ത് കോവിലകത്ത് യോഗം വിളിച്ചിരുന്നു. എന്നാൽ കോവിലകം ന്യായവിലക്ക് ഏറ്റെടുക്കുവാൻ സർക്കാരിനായില്ല. സൗജന്യമായി ലഭിക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. കിളിമാനൂരിലും മറ്റും കോടികൾ മുടക്കി കൊട്ടാരങ്ങൾ സംരക്ഷിക്കുമ്പോഴാണ് കേരളത്തിന്റെ ചരിത്രമായ പഴശ്ശിരാജാവിന്റെ പിൻതലമുറക്കാരുടെ കോവിലകം സൗജന്യമായി ലഭിക്കുന്നതിനു സർക്കാർ ശ്രമിച്ചത്. പഴശ്ശി രാജാവിന്റെ യുദ്ധസമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങൾ കോർത്തിണക്കി പഠനഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും പഠനത്തിനുള്ള സർവകലാശാലയും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും സാധനസാമഗ്രികകളും സംരക്ഷിക്കുവാൻ സംസ്ഥാന മ്യൂസിയം വകുപ്പ് എത്രയും പെട്ടെന്ന് തയ്യാറാവണമെന്നാണ് നാട്ടുകരുടെ ആവശ്യം.