കോഴിക്കോട്: റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊറ്റമ്മല്‍ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനമില്ല. മാവൂര്‍ റോഡില്‍ ഏറ്റവും തിരക്കേറിയ ഭാഗമായിട്ടു പോലും വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥിരം പോലീസ് സംവിധാനം ഇല്ല
കഴിഞ്ഞയാഴ്ച്ച ബൈക്കില്‍ ബസ് തട്ടി യുവതി മരിച്ചതിനെതുടർന്ന് ഒരു പോലീസുകാരനെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചു.
മെഡിക്കല്‍ കോളേജ്, മാവൂര്‍, പാലാഴി, കുതിരവട്ടം എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാലാഴി റോഡ് ദേശീയ പാത ബൈപാസ് വരെ നവീകരിച്ചതോടെ പൊറ്റമ്മല്‍ ജംഗ്ഷനില്‍ നിന്നും പാലാഴിയിലേക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. . തെറ്റായ ദിശയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതു മൂലം കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പ്രയാസമാണ്. നഗരത്തില്‍ ബസുകള്‍ ഏറ്റവും അധികം വേഗത്തില്‍ ഓടുന്നതും ഈ മേഖലയിലാണ്. തൊണ്ടയാട് ബൈപ്പാസിലെ ഗതാഗത കുരുക്കില്‍പെടാതിരിക്കാനാണ് ഈ മത്സരയോട്ടം. തൊണ്ടായാട് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പൊറ്റമ്മലിലെ ഗതാഗത ക്കുരുക്കിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്