കോഴിക്കോട്:'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്നും ആർബിട്രേഷന്റെ ആവശ്യമില്ലെന്നും എം.ടി വാസുദേവൻ നായർ കോടതിയിൽ ബോധിപ്പിച്ചു.
ഇന്നലെ കോഴിക്കോട് മുൻസിഫ് കോടതി 1 ൽ കേസ് പരിഗണിച്ചപ്പോഴാണ് എം.ടി യുടെ അഭിഭാഷകൻ നിലപാട് അറിയിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ആർബിട്രേഷന് വിടാൻ താല്പര്യമുണ്ടെന്ന് സംവിധായകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആർബിട്രേഷന് പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ അഡ്വ.പി.ബി ശിവരാമകൃഷ്ണൻ കോടതിയെ അറിയിച്ചു. ഇംഗ്ളീഷിലും മലയാളത്തിലും തയ്യാറാക്കിയ തിരക്കഥ കൈമാറിയപ്പോൾ ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് ഷൂട്ടിംഗ് സമയത്ത് തർക്കമുണ്ടായാൽ ആർബിട്രേഷന് വിടണമെന്നായിരുന്നു വ്യവസ്ഥ. ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ ഇതിന് പ്രസക്തിയില്ല. മൂന്ന് വർഷത്തിനുള്ളിൽ ഷൂട്ടിംഗ് ആരംഭിക്കമെന്നായിരുന്ന കരാർ. ഇപ്പോൾ 4 വർഷം കഴിഞ്ഞു.സംവിധായകൻ ശ്രീകുമാർ മേനോൻ, നിർമ്മാതാക്കൾ എർത്ത് ആൻഡ് എയർ എന്റർടെയ്‌ൻമെന്റ് എന്നിവരുമായിട്ടാണ് കരാർ ഉണ്ടാക്കിയത്. തിരക്കഥ കൈമാറുമ്പോൾ വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകാമെന്നും എം.ടി അറിയിച്ചു.
കേസ് ഈ മാസം 13ലേക്ക് മാറ്റി.