randam-oozham

കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ ആവശ്യപ്പെട്ട് നൽകിയ കേസ് ആർബിട്രേഷന് വിടുന്ന കാര്യത്തിൽ ഈ മാസം 17ന് കോഴിക്കോട് മുൻസിഫ് കോടതി (ഒന്ന്) വിധി പറയും. വാദം ഇന്നലെ പൂർത്തിയായി.

രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ളീഷിലുമുള്ള തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചപ്പോഴാണ് എതിർകക്ഷിയായ സംവിധായകൻ ശ്രീകുമാർ മേനോൻ കേസ് ആർബിട്രേഷന് വിടാൻ താത്പര്യമുണ്ടെന്ന് കോടതിയെ അറിയിച്ചത്.

എന്നാൽ ആർബിട്രേഷന് പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ അറിയിച്ചു. തിരക്കഥകൾ കൈമാറിയപ്പോൾ ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് ഷൂട്ടിംഗ് സമയത്ത് തർക്കമുണ്ടായാൽ ആർബിട്രേഷന് വിടണമെന്നായിരുന്നു വ്യവസ്ഥ. ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ ഇതിന് പ്രസക്തിയില്ല. മൂന്ന് വർഷത്തിനുള്ളിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു കരാർ. ഇപ്പോൾ 4 വർഷം കഴിഞ്ഞു.

കരാർ കാലാവധി കഴിഞ്ഞാലും ഇരു പാർട്ടിയും കരാർ റദ്ദാക്കിയതായി അറിയിക്കാത്തതിനാൽ കരാറിന് പ്രസക്തിയുണ്ടെന്ന് സംവിധായകന്റെ അഭിഭാഷകൻ വാദിച്ചു.