പേരാമ്പ്ര : സി.പി.എം-ബിജെപി സംഘർഷം നിലനിൽക്കുന്ന കല്ലോട് ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു .
.ഡി.വൈ.എഫ്.ഐ കല്ലോട് സൗത്ത് യൂണിറ്റ് സെക്രട്ടറി ശ്രീകലയിൽ സിദ്ധാർത്ഥി(23)നാണ് വെട്ടേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിദ്ധാർത്ഥിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് വാതിൽ തുറന്ന സിദ്ധാർത്ഥിന്റെ പിതാവ് സുകുമാരനെ വെട്ടാൻ ശ്രമിച്ചപ്പോൾ വാതിലടച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. ഈ സമയം പുറക്‌വശത്തെ വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് സിദ്ധാർത്ഥിന് വെട്ടേറ്റത്. തലക്ക് വെട്ടുമ്പോൾ ഇടത് കൈകൊണ്ട് തടുക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരന് കൈക്ക് പൊള്ളലേറ്റിറ്റുണ്ട്. മുൻവശത്തെ രണ്ട് ജനലുകളും വാതിലും തകർന്നു. വാതിലിന് തീപ്പിടിക്കുകയും അകത്തേക്ക് പടരുകയും ചെയ്തു. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ എട്ടംഗ സംഘമാണ് അക്രമം നടത്തിയത്. തുടർന്ന് ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ബി.ജെ.പി അനുഭാവി ചാമകുന്നുമ്മൽ ജനാർദ്ദനന്റെ വീടിന് നേരേയും അക്രമമുണ്ടായി. സ്റ്റീൽ ബോംബ് അക്രമത്തിൽ വീടിന്റെ വാതിലിനും നിലത്തെ ടൈൽസിനും കേടുപാട് സംഭവിച്ചു. വാഹനത്തിലെത്തിയവർ ബോബെറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറക്കമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് കല്ലോട് ടൗണിൽ സി.പി.എം ഹർത്താൽ ആചരിച്ചു.