സുൽത്താൻബത്തേരി: ഇംഗ്ലീഷ് പഠിക്കാൻ ഓടപ്പള്ളം ഗവ.ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ട് യൂറോപ്പ്യൻ രാജ്യങ്ങളിലെ കുട്ടികൾ. സ്‌ക്കൂളിലാരംഭിച്ച സ്മാർട്ട് ഇംഗ്ലീഷ് ലാബ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതി വഴി സ്‌പെയിൻ, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളിലെ സ്‌ക്കൂൾ കുട്ടികളുമായി ഓടപ്പള്ളത്തെ കുട്ടികൾ കത്തുകളും കാർഡുകളും കൈമാറി. പോളണ്ടിലെ ജോസഫ് പിൽസുട്സ്‌കി സ്‌ക്കൂൾ, റഷ്യയിലെ ബ്രയോസ്‌ക് സിറ്റി ലൈസിയം സ്‌ക്കൂൾ, സ്‌പെയിനിലെ ബിസ്‌കോത് സാൽദേ സ്‌ക്കൂൾ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ഓടപ്പള്ളത്തെ കുട്ടികളുടെ കൂട്ടുകാർ. പോളണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച കത്തുകൾ ഏറെ കൗതുകത്തോടെയാണ് കുട്ടികൾ വായിച്ചത്. ഇവർക്കായി മറുപടി കത്തുകളും ഗ്രീറ്റിങ് കാർഡുകളും കേരളീയ കലാരൂപങ്ങളുടെ ഇംഗ്ലീഷിലുള്ള വിവരണങ്ങളും ചിത്രങ്ങളും അയച്ചു. സ്‌പെയിനിലേക്ക് കുട്ടികൾ തയ്യാറാക്കിയ കത്തുകളും ഇംഗ്ലീഷിൽ തയ്യാറാക്കിയ ഡോക്യുമെന്ററിയും അയച്ചിരുന്നു. മറുപടിയായി സ്‌പെയിനിലെ കുട്ടികൾ ഓടപ്പള്ളം സ്‌ക്കൂളിലേക്ക് വീഡിയോ സന്ദേശം കൈമാറി.
റഷ്യയിലെ കൂട്ടുകാർ ഓടപ്പള്ളത്തെ കുട്ടികൾക്കായി അവരുടെ നഗരത്തിലെ പാർക്കുകളെപ്പറ്റിയുള്ള വിവരണങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ.
ഓടപ്പള്ളം സ്‌ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടിയുടെ ഭാഗമാക്കിയിട്ടുണ്ട്. സ്വാഭാവികമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ വൈവിധ്യമുള്ള അവസരമൊരുക്കുക വഴി ഇംഗ്ലീഷ് പഠനത്തിൽ മികച്ച മാതൃകയും നിലവാരവും കൈവരിക്കലാണ് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ലക്ഷ്യം. മറ്റു രാജ്യങ്ങളിലെ ഈ കൂട്ടുകാരുമായി വീഡിയോ കോൺഫറൻസ് നടത്താനും ആസൂത്രണം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്രനിലവാരത്തിൽ സ്‌ക്കൂളിലൊരുക്കിയ ഇംഗ്ലീഷ് ലാബ് വഴി നിലവിൽ കുട്ടികൾ വീഡിയോ കോൺഫറൻസ് വഴി പഠനം നടത്തുന്നുണ്ട്.
ചിത്രങ്ങൾ-
1) സ്പെയിനിലെ ബിസ്‌കോത് സാൽദേ സ്‌ക്കൂളിലെ കുട്ടികൾ ഓടപ്പള്ളത്തെ കുട്ടികളിൽ നിന്നു ലഭിച്ച കത്തുകളുമായി. (സ്കൂൾ അദ്ധ്യാപികയായ അന ഫ്രെയ്ലി അയച്ച വീഡിയോ സന്ദേശത്തിൽ നിന്ന്)