kevin

കോട്ടയം: കെവിൻ വധക്കേസ് പ്രതികളിൽ നിന്ന് കൈക്കൂലിവാങ്ങിയെന്ന് കണ്ടെത്തിയ എ.എസ്.ഐ ടി.എം ബിജുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംഭവ ദിവസം ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസ‌‌ർ അജയകുമാറിന്റെ മൂന്നു വർഷത്തെ ഇൻക്രി‌മെന്റ് റദ്ദാക്കി. ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിനെതിരെയും നടപടിയുണ്ടാകും. മൂന്നു പേരും ആറു മാസമായി സസ്‌പെൻഷനിലാണ്.

മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കൾ അടങ്ങിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്‌ച അന്വേഷിച്ച അഡ്‌മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വിനോദ്‌പിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നടപടിയെടുത്തത്. കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ പ്രതികളിൽ നിന്ന് രാത്രി പട്രോളിംഗിനിടെ ബിജു കൈക്കൂലി വാങ്ങിയെന്നും ഡ്രൈവർ അജയകുമാർ വിവരം മറച്ചുവച്ചെന്നുമാണ് കണ്ടെത്തൽ. ജീപ്പ് ഡ്രൈവറായ അജയകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ടായിട്ടില്ല. എസ്.ഐ എം.എസ് ഷിബുവിനെതിരെ കൃത്യവിലോപം അടക്കമുള്ള വീഴ്‌ചകളാണ് കണ്ടെത്തിയിരിക്കുന്നത്. ഷിബുവിനെതിരെയായ അന്വേഷണ റിപ്പോ‌ർട്ടിൽ ഐ.ജി വിജയ് സാഖറെ തുടർ നടപടികൾ സ്വീകരിക്കും.