കോട്ടയം: കുന്നത്തുകളത്തിൽ ജുവലറി ഉടമ വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനും കോട്ടയത്ത് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ മൂന്നിന് രാവിലെ എട്ടരയോടെയാണ് മെഡിക്കൽസെന്റർ ആശുപത്രിയുടെ ആറാം നിലയിൽ നിന്നു ചാടി വിശ്വനാഥൻ ജീവനൊടുക്കിയത്. ജയില്‍ മോചിതനായ ശേഷം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. കുന്നത്തുകളത്തില്‍ ഗ്രൂപ്പിന് കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത എങ്ങനെയുണ്ടായി എന്നതിനു വ്യക്തമായ മറുപടി നൽകാൻ സാധിക്കുക വിശ്വനാഥനായിരുന്നു. ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനിരിക്കെയായിരുന്നു മരണം. ആക്ഷൻകൗൺസിൽ പ്രസിഡൻ്റ് സി.ഡി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജോയിന്റ് സെക്രട്ടറി ശശിധരന്‍ ചെല്ലിത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.