ashtami

വൈക്കം: ശൈവചൈതന്യം അനുഗ്രഹവർഷമായി പെയ്തിറങ്ങിയ വൃശ്ചിക പുലരി. ശിവപഞ്ജാക്ഷരിയുടെ നിറവിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി. സ്വർണാഭരണ വിഭൂഷിതനായ അന്നദാനപ്രഭുവിന്റെ ദിവ്യരൂപം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്.പുലർച്ചെ നടതുറന്ന് തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി , മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി ,ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി,ടി.എസ് നാരായണൻ നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി , അനുപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉഷപൂജ, എതൃത്തപൂജ എന്നിവയ്ക്കശേഷം 4.30ന് അഷ്ടമിദർശനത്തിനായി നടതുറന്നു. നാനാദേശങ്ങളിൽ നിന്നെത്തി, ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധരായി ഈറനണിഞ്ഞ് ദക്ഷിണാമൂർത്തിയുടെ ദർശനപുണ്യത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര രാവേറെയാകും മുൻപെ ക്ഷേത്ര ഗോപുരങ്ങളും കടന്ന് പുറത്തേയ്ക്ക് നീണ്ടു.

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ആൽമരചുവട്ടിൽ തപസ്സനുഷ്ടിച്ച വ്യാഘ്രപാദ മഹർഷി ക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കിയെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പിയതോടെ അന്നദാനപ്രഭുവിന്റെ പെരുംതൃക്കോവിലഗ്രശാലയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമായി. നൂറ്റിയിരുപത്തിയൊന്ന് പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരുന്നത്.

രാത്രിയിലെ അഷ്ടമി വിളക്കും ഭക്തിസാന്ദ്രമായി. വലിയകവല മുതൽ വടക്കേ ഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പങ്ങൾ വിതറി ഭക്തജനങ്ങൾ നൽകിയ ഭക്തിനിർഭരമായ സ്വീകരണമേറ്റുവാങ്ങി ദേവസേനാപതിയായ ഉദയനാപുരത്തപ്പൻ കൂട്ടമ്മേൽ ഭഗവതിക്കും ശ്രീനാരായണപുരം മഹാവിഷ്ണുവിനുമൊപ്പം വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അഷ്ടമി വിളക്കിന് തുടക്കമായി. തുടർന്ന് കിഴക്കുനിന്നെത്തി വൈക്കം സമൂഹത്തിന് മുന്നിൽ കാത്തുനിന്നിരുന്ന പുഴവായിക്കുളങ്ങര മഹാവിഷ്ണുവിനും കിഴക്കുംകാവ് ഭഗവതിക്കും തെക്കുനിന്നെത്തിയ ഇണ്ടംതുരുത്തിൽ ഭഗവതിക്കുമൊപ്പം ദേശദേവതയായ മൂത്തേടത്തുകാവിൽ ഭഗവതി തെക്കേ ഗോപുരം വഴിയും തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി പടിഞ്ഞാറെ ഗോപുരം വഴിയും ക്ഷേത്രത്തിൽ പ്രവേശിച്ചു. താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനെക്കാത്ത് പ്രാപഞ്ചിക വൈകാരികഭാവങ്ങളോടെ ആകുലചിത്തനായി വാദ്യമേളങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിന്നിരുന്ന വൈക്കത്തപ്പൻ വിജയാരവങ്ങളോടെയെത്തിയ ദേവസേനാപതിക്ക് ആചാരപ്രകാരം സ്വന്തംസ്ഥാനം നൽകി ആദരിച്ചതോടെ മറ്റ് ദേവീദേവന്മാരും അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരന്നു. പണ്ട് ഊരാണ്മക്കാർ കൊടുത്ത കാരാണ്മയുടെ അവകാശവുമായി കറുകയിൽ കൈമൾ പല്ലക്കേറിവന്ന് ദേവസന്നിധിയിൽ ആദ്യകാണിക്ക അർപ്പിച്ചതോടെ വലിയകാണിക്കയ്ക്കും ആരംഭമായി. തുടർന്നായിരുന്നു ദേവീദേവന്മാരുടെ വിടപറയലും. ഈയൊരു ചടങ്ങിലേക്കായി മാത്രം ചിട്ടപ്പെടുത്തിയ ദുഃഖകണ്ഡാരരാഗത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റേയും മകന്റേയും വേർപിരിയലും.