chief-minister-pinarayi-

തിരുവനന്തപുരം: കേരള പൊലീസ് സേനയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സേനയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവകരമായി കണ്ട് കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും ഇത്തരത്തിൽ പ്രചരണം നടന്നിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഐ.ജി മനോജ് എബ്രഹാമിനെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടത്. മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച 13 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൂടാതെ, മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചത്.