sasikala-

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കാനൊരുങ്ങുമ്പോൾ വൻസുരക്ഷാ സന്നാഹമാണ് പൊലീസ് പമ്പയിലും സന്നിധാനത്തുമൊരുക്കുന്നത്. എന്നാൽ ഏതുവെല്ലുവിളിയേയും നേരിടാൻ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.മുതിർന്ന സംഘപ്രചാരകൻമാരെയെല്ലാം ആർ.എസ്.എസ് ഇതിനു വേണ്ടി നിയോഗിച്ചിരിക്കുയാണ്.

സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാൻ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താൻ മുഴുവൻ ശക്തിയുമെടുത്ത് പോരാടാനാണ് ആർ.എസ്.എസ് തീരുമാനം.

കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ അഞ്ചിന് ആട്ടചിത്തിരയ്‌ക്ക് നടതുറക്കുമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും. ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോൻ എന്നിവരാണ് സമരം നയിക്കുക. യുവതികൾ സന്നിധാനത്തെത്തിയാൽ തടയാൻ ശശികലയുടെ നേതൃത്വത്തിൽ ആയിരത്തിലധികം മാളികപ്പുറങ്ങളാണ് സന്നിധാനത്ത് അണിനിരക്കുക.

തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർ.എസ്.എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിശ്വാസികളെ കേസിൽ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാൻ ആർ.എസ്.എസ് നേരിട്ട് രംഗത്തിറങ്ങുകയാണെന്നും അവർ വ്യക്തമാക്കുന്നു.