kerala

പുൽപ്പള്ളി: മരിച്ചെന്ന് കരുതി അടക്കിയ പരേതൻ പതിനഞ്ച് ദിവസം തിരിച്ചെത്തി. ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവമാണ് വയനാട് ജില്ലയിലെ പുൽപ്പള്ളി ടൗണിൽ നടന്നത്. കഴിഞ്ഞ മാസം 16നാണ് പുൽപ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേൽ മത്തായിയുടെ സജി മത്തായിയെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അടക്കം ചെയ്തത്. എന്നാൽ ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ച് സജി ഇന്ന് വീണ്ടും പുൽപ്പള്ളിയിലെത്തി.

സംഭവം ഇങ്ങനെ; ഇടയ്ക്കിടെ വീട് വിട്ട് പോകുന്ന സ്വഭാവം സജിക്കുണ്ട്. രണ്ട് മാസം മുമ്പാണ് സജി അവസാനമായി വീട് വിട്ട് പോയത്. ദിവസങ്ങളോളം ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സജിയുടെ വീട്ടുകാർ ആശങ്കയിലായിരുന്നു.അതിനിടെ കർണാടകയിലെ എച്ച്.ഡി കോട്ട എന്ന സ്ഥലത്ത് അഴുകിയ നിലയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനുകൾ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിയിരുന്നു.

ഈ സമയത്താണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സജിയുടെ സഹോദരൻ ജിനേഷ് പുൽപ്പള്ളി സ്റ്റേഷനിൽ എത്തുന്നത്. ഇവിടെ നിന്നും യാദൃശ്ചികമായി അജ്ഞാത മൃതദേഹത്തെ കുറിച്ച് അറിഞ്ഞ സജിയുടെ ബന്ധുക്കൾ പരിശോധിച്ചതോടെയാണ് കാര്യങ്ങൾ മാറുന്നത്. സജിയുടേതിന് സമാനമായ രീതിയിൽ കാലിന് പരിക്കുൾപ്പെടെ മൃതദേഹത്തിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഒക്ടോബർ പതിനാറിന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അടക്കവും നടന്നു.

ഇന്ന് രാവിലെയാണ് സജി വീണ്ടും പുൽപ്പള്ളിയിൽ എത്തുന്നത്. താൻ മരിച്ച വിവരവും പള്ളിയിൽ അടക്കിയ വിവരവും അറിഞ്ഞ് സജി ഞെട്ടി. പ്രശ്നം ഇത്ര സങ്കീർണമാകുമെന്ന് കരുതിയില്ലെന്നും കണ്ണൂർ ധർമ്മശാലയിൽ ജോലി ചെയ്യുകയായിരുന്നെന്നും സജി കണ്ണീരോടെ നാട്ടുകാരോട് പറഞ്ഞു.