ബംഗലുരു: കായികതാരങ്ങളുടെ കൈയിലേക്ക് വേദിയിൽ നിന്ന് സ്പോർട്സ് കിറ്റ് എറിഞ്ഞു കൊടുത്ത കർണാടക മന്ത്രി കുരുക്കിലായി. റവന്യു മന്ത്രി ആർ.വി. ദേശ്പാണ്ഡെയാണ് കിറ്റ് എറിഞ്ഞു നൽകിയത്. മന്ത്രിയുടെ മണ്ഡലമായ ഹലിയാലിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം.
ദേശീയ, സംസ്ഥാന, ജില്ലാതല കായിക താരങ്ങൾക്ക് മന്ത്രി ധൃതിയിൽ കിറ്റ് വലിച്ചെറിഞ്ഞുകൊടുക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉദ്ഘാടനത്തിനും പ്രസംഗത്തിനും ശേഷമാണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് ഏറ്റുവാങ്ങാൻ നിരവധി കായികതാരങ്ങൾ എത്തിയിരുന്നു. താരങ്ങളുടെ നീണ്ട ലിസ്റ്റ് കണ്ട് അസ്വസ്ഥനായ ദേശ്പാണ്ഡെ കായികതാരങ്ങളോട് വേദിക്കു താഴെ വന്നു നിൽക്കാൻ ആവശ്യപ്പെടുകയും കിറ്റ് എറിഞ്ഞു കൊടുക്കുകയുമായിരുന്നു. എന്നാൽ എല്ലാകായികതാരങ്ങളും തനിക്കറിയാവുന്നവരാണെന്നും അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ പ്രളയ ബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പിൽ കർണാടക പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ ബിസ്കറ്റ് എറിഞ്ഞുകൊടുത്തതും വിമർശനത്തിനിടയാക്കിയിരുന്നു.