തിരുവനന്തപുരം: "പദ്മനാഭന്റെ മണ്ണാണ്, പിള്ളേരെടുത്ത് ഉടുത്ത് കളയും"എന്ന പടയോട്ടം സിനിമയിലെ ബിജുമേനോന്റെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ഇന്ത്യൻ ബൗളർമാർ വിൻഡീസ് ബാറ്റിംഗ് നിരയെ കശാപ്പ് ചെയ്യുന്നത് കാണാൻ കാര്യവട്ടം സ്പോർട്സ് ഹബ്ബിലേക്ക് നീലക്കടലായി ഒഴുകിയെത്തുകയായിരുന്നു ജനസാഗരം.ആവേശത്തിന് ഒട്ടുംകുറവുണ്ടായില്ലെങ്കിലും ഡേ-നൈറ്റ് മത്സരം സൂര്യാസ്തമയത്തിന് മുന്നേ തീർന്നതിന്റെ നിരാശ കാണികൾക്കുണ്ടായിരുന്നു .
മഴഭീഷണിയുയർത്തി അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ നദികൾ പലകൈവഴികളായൊഴുകി ഒടുവിൽ സമുദ്രത്തിൽ എത്തിച്ചേരുന്നപോലെ രാവിലെ പതിനൊന്ന് മണിമുതൽ വിവിധയിടങ്ങളിൽ നിന്നായി എത്തിച്ചേർന്നവർ സംഘങ്ങളായി ആർപ്പുവിളികളോടെ ഗാലറിയിലേക്ക് പ്രവേശിച്ചു തുടങ്ങി. ഒന്നേകാലോടെ സ്റ്റേഡിയം നിറഞ്ഞു. അപ്പർ ഗാലറി ഹൗസ്ഫുള്ളയിരുന്നു. അതേസമയം ലോവർ ഗാലറിയിൽ വളരെക്കുറച്ച് ഭാഗം ഒഴിഞ്ഞു കിടന്നു. ഗാലറിയുടെ തൊണ്ണൂറ് ശതമാനവും നീലവർണത്തിൽ മുങ്ങിക്കുളിച്ചു. ഏകദേശം 45000 പേരാണ് മത്സരം കാണാനായെത്തിയത്. ഒന്നരയ്ക്ക് മത്സരം തുടങ്ങുമ്പോൾ പച്ചവിരിച്ച സ്പോർട്സ്ഹബ്ബ് സ്റ്റേഡിയത്തിന് ചുറ്രും ആവേശത്തിന്റെ മെക്സിക്കൻ തിരമാല തീർത്ത് നീലക്കടലലപോലെ ഗാലറി ഇളകിമറിഞ്ഞു.
കൊഹ്ലിയും ധോണിയും പിന്നെ രോഹിതും
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെയും എം.എസ്.ധോണിയുടെയും ജേഴ്സികളണിഞ്ഞെത്തിയവരായിരുന്നു കാണികളിൽ ഭൂരിഭാഗവും. രോഹിതിന്റെ 45-ാം നമ്പർ കുപ്പയമണിഞ്ഞെത്തിയവരും ഉണ്ടായിരുന്നു. ടീമിലില്ലായിരുന്നെങ്കിലും ഹാർദ്ദിക് പാണ്ഡ്യയുടെ ജേഴ്സിയിട്ട ചിലരും ഉണ്ടായിരുന്നു. വിരമിച്ചെങ്കിലും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനും ജയ് വിളികളുണ്ടായിരുന്നു. രാവിലെ മുതൽ തന്നെ കാര്യവട്ടം ജംഗ്ഷൻ മുതൽ ഇന്ത്യൻ താരങ്ങളുടെ ജേഴ്സി വിൽക്കുന്നവരുടെയും മുഖത്ത് ചായം പൂശിക്കൊടുക്കുന്നവരുടെയും നീണ്ടനിരയുണ്ടായിരുന്നു. ഇവർക്കെല്ലാം ചാകര കൊയ്ത്ത് സമ്മാനിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ജേഴ്സികൾ വാങ്ങുന്നതിനും മുഖത്ത് ഇന്ത്യൻ പതാക വരയ്ക്കുന്നതിനും മത്സരിച്ചു.
ചെണ്ടയും വുവുസേലയും
ആഹ്ലാദപ്പെരുമ്പറമുഴക്കാൻ കേരളത്തിന്റെ തനത് വാദ്യോപകരണമായ ചെണ്ടയും 2010ലെ ഫിഫ ലോകകപ്പിലൂടെ താരമായ വുവുസേലയുമായാണ് ചിലസംഘങ്ങൾ എത്തിയത്. സച്ചിന്റെ സൂപ്പർ ഫാൻ സുധീർകുമാറും ധോണിഫാൻ രാംബാബുവും ആവേശത്തിന്റെ രസക്കൂട്ടായി. ഇരുവർക്കുമൊപ്പം സെൽഫിയെടുക്കാൻ മത്സരമായിരുന്നു.
ആദ്യം വിൻഡീസ് വന്നു, പിന്നാലെ ഇന്ത്യയും
അനന്തപുരയിലെ കന്നി അന്താരാഷ്ട്ര ഏകദിനത്തിന് സാക്ഷികളാകാനെത്തിയ ആരാധകരുടെ ആവേശത്തിരയിലേക്ക് ആദ്യമെത്തിയത് വിൻഡീസ് ടീമാണ്. രാവിലെ 11.30 ഓടെ അവർ സ്റ്റേഡിയത്തിലെത്തി. ഗാലറിയിലേക്ക് എത്തിത്തുടങ്ങിയ കാണികൾ താരങ്ങളെക്കാണാൻ ഗാലറിയുടെ അരികുവശത്തെത്തി ആർപ്പുവിളിച്ചു. സാമുവൽസ്, ഹോൾഡർ, ഹോപ്പ് എന്നൊക്കെ താരങ്ങളുടെ പേര് വിളിച്ച് ആരവമുണ്ടാക്കിയ കാണികൾക്ക് നേരെ കൈവീശിക്കാണിച്ച് അവർ ഡ്രസിംഗ് റൂമിലേക്ക് പോയി. പതിനൊന്നേ മുക്കാലോടെ ആരാധകരുടെ ആവേശം ഇരട്ടിയാക്കി ഇന്ത്യൻ ടീമെത്തി. പെരുമ്പറമുഴക്കുന്ന ആരവത്തിലേക്ക് വിരാട് കൊഹ്ലിയാണ് ആദ്യമിറങ്ങിയത്. ധോണി പുറത്തിറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി.
ധവാൻ മഹാൻ
തിരുവനന്തപുരത്തെ കാണികളോട് ഏറെ അടുപ്പവും സ്നേഹവും ഇന്നലെ കാട്ടിയത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനായിരുന്നു. താരങ്ങളിൽ പലരും ടീം ബസിൽ നിന്നിറങ്ങി തിരക്കിട്ട് ഡ്രസിംഗ് റൂമിലേക്ക് പോയപ്പോൾ ധവാൻആരാധകർക്ക് നേരെ കൈവീശിയിരുന്നു . ബൗണ്ടറിയിൽ ഫീൽഡ് ചെയ്തപ്പോഴും കുശലം പറഞ്ഞ ധവാൻ റോവ്മാൻ പവലിന്റെ ക്യാച്ചെടുത്ത ശേഷം സ്വതസിദ്ധമായ ശൈലിയിൽ ആരാധകർക്ക് നേരെ തിരിഞ്ഞ് തുടയിൽ അടിച്ച് ആഘോഷിച്ചത് ആർപ്പുവിളികളോടെയാണ് ഗാലറി വരവേറ്റത്. മത്സരശേഷം ഹോട്ടലിലേക്ക് തിരിക്കുമ്പോഴും ആരാധകരോട് സ്നേഹം പങ്കുവച്ചു.