കൊച്ചി: ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി. അനധികൃത നിർമ്മാണങ്ങൾ അറ്റുകുറ്റപണികൾ നടത്തി സംരക്ഷിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. അതേ സമയം നിയമവിധേയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ നൽകാത്തത് സംസ്ഥാന സർക്കാരിന് ആശ്വസമായി. നിയമവിധേയമായ കെട്ടിടങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം അറ്റകുറ്റപ്പണി നടത്താൻ സർക്കാരിന് കോടതി അനുമതി നൽകി.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി (സെൻട്രൽ എംപവേർഡ് കമ്മിറ്റി) നൽകിയ റിപ്പോർട്ടിൽ വാദം കേൾക്കവെയാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കണമെന്നാണ് സമിതി ശുപാർശ ചെയ്തിരുന്നത്.
ഈ വാദം തള്ളിയ കോടതി തകർന്ന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം അറ്റക്കുറ്റപ്പണികൾ നടത്താൻ അനുമതി നൽകുകയും ചെയ്തു. വരാനിരിക്കുന്നത് മണ്ഡലകാലമായതിനാൽ നിരവധി ഭക്തർ ഇങ്ങോട്ടേക്കെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സർക്കാരും ദേവസ്വംബോർഡും കോടതിയെ ബോധിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ ഒരു ഇടക്കാല ഉത്തരവുണ്ടായാൽ അത് പ്രതികൂലമായി ബാധിക്കുമെന്നും ദേവസ്വംബോർഡ് വാദിച്ചു.