palayam

തിരുവനന്തപുരം: ഇരിപ്പിടത്തെച്ചൊല്ലി മത്സ്യക്കച്ചവടക്കാരും നഗരസഭയും തമ്മിലുള്ള തർക്കം കാരണം പാളയത്ത് 25 ലക്ഷത്തിലധികം രൂപ മുടക്കി പണിത ഹൈടെക് മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. നഗരത്തിലെ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ പാളയം കണ്ണിമേറ മാർക്കറ്റിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യഫെഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ രൂപകല്പന തയ്യാറാക്കിയത്.


ഒരു ടേബിളിൽ രണ്ടാളെന്ന ക്രമത്തിൽ ഒരേ സമയം മൂന്നുഡസൻ കച്ചവടക്കാർക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണ് സജ്ജീകരിച്ചത്.
മത്സ്യം വാങ്ങാൻ വരുന്നവർക്ക് മേൽ മീൻ വെള്ളമോ അഴുക്കോ തെറിക്കാത്ത വിധത്തിലും അഴുക്കും ഐസ് വെള്ളവും മാർക്കറ്റിൽ വ്യാപിക്കാതെ ഒഴുകിപോകത്തക്ക വിധത്തിലാണ് രൂപ കല്പന.


നിർമ്മാണ പ്രവൃത്തികൾ ഒട്ടുമുക്കാലും പൂർത്തിയായിക്കഴിഞ്ഞശേഷമാണ് മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾ തങ്ങൾക്ക് ഇരുന്ന് വില്പന നടത്താൻ സൗകര്യമില്ലാത്ത വിധത്തിലാണ് പുതിയ സംവിധാനമെന്ന പരാതി ഉന്നയിച്ചത്. മത്സ്യം നിരത്താൻ നിർമ്മിച്ചിരിക്കുന്ന ബഞ്ചുകൾക്ക് സമീപം സ്റ്റൂളോ കസേരയോ ഇടാൻ സ്ഥലമില്ലെന്നും ഇവർ ആരോപിച്ചു.


രാപകലില്ലാതെ പ്രവർത്തിക്കുന്ന മാർക്കറ്റിൽ സ്ഥിരമായി നിവർന്നുനിന്ന് കച്ചവടം ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ഇവരുടെ വാദം.
മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മാർക്കറ്റിന്റെ അവസാന റൗണ്ട് മിനുക്ക് പണികൾ നഗരസഭ നിറുത്തിവച്ചു.


പണി പാതിവഴിയിൽ നിലച്ച മാർക്കറ്റ് ഇപ്പോൾ ചപ്പുചവറുകളും കാക്കകാഷ്ഠവും നിറഞ്ഞ് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്. പാളയം മാർക്കറ്റിലെ സ്ഥല പരിമിതിയിൽ മത്സ്യക്കച്ചവടക്കാരായ സ്ത്രീകളും വാങ്ങാനെത്തുന്നവരും പൊറുതി മുട്ടുമ്പോഴും പ്രശ്‌ന പരിഹാരത്തിന് യാതൊരു നടപടിയും നഗരസഭ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.