കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി.
അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
വേലായുധൻ മാസ്റ്റർ തിടുക്കത്തിൽ ഫോൺ സൈലന്റ് മോഡിലാക്കി.
പിന്നെ അതിന്റെ ഡിസ്പ്ളേയിലേക്കും തുറന്നുകിടന്നിരുന്ന വാതിൽക്കലേക്കും മാറിമാറി നോക്കി.
ഫോണിൽ തെളിയുന്ന നമ്പരും പേരും തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ മാസ്റ്റർക്കു തോന്നി.
തിടുക്കത്തിൽ അയാൾ വാതിൽ വീണ്ടും അടച്ചു. അകത്തുനിന്ന് ലോക്കിട്ടു. പിന്നെ റിസീവിംഗ് ബട്ടൻ പ്രസ് ചെയ്തു കാതിൽ അമർത്തിക്കൊണ്ട് ശബ്ദം താഴ്ത്തി:
''നീ എന്തിനാ ഇങ്ങോട്ടു വിളിച്ചത്? അരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ?''
അപ്പുറത്തു നിന്നു കേട്ടത് ഒരു തേങ്ങൽ...
അതിന്റെ അകമ്പടിയായി അടച്ച ഒരു സ്ത്രീശബ്ദവും ഒഴുകിയെത്തി:
''എന്നെ കുറ്റപ്പെടുത്തല്ലേ സാർ. യാതൊരു മനസ്സമാധാനവും ഇല്ലാത്തതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. അയൽക്കാരൊക്കെ എന്നെ തുറിച്ചുനോക്കുന്നതുപോലെ... റോഡിലൂടെ പോകുന്നവരും ഈ വീട്ടിലേക്കു ശ്രദ്ധിക്കുന്നതുപോലെ...'
മാസ്റ്റർക്കു ദേഷ്യം വന്നു.
''ഒക്കെ നിന്റെ തോന്നലാ. നീ പേടിക്കണ്ടാ. ഒരുത്തനും നമ്മുടെ മോനെ കണ്ടുപിടിക്കില്ല.''
സ്ത്രീ ശബ്ദം വീണ്ടും:
''നാട്ടുകാരെയും മാദ്ധ്യമക്കാരെയും ഒന്നും എനിക്കു ഭയമില്ല. പക്ഷേ എന്റെ ഭർത്താവ്.. രാഷ്ട്രീയത്തിൽ ഞാൻ ഇറങ്ങരുതെന്ന് പലവട്ടം വിലക്കിയതാ... അനുസരിക്കാതെ സാറു പറഞ്ഞിട്ടാ ഞാൻ....
അറിയാമല്ലോ.. തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ഈ നിമിഷം വരെ എന്റെ ഭർത്താവിന് അറിയില്ല. അറിഞ്ഞാൽ....''
ഫോണിന് അപ്പുറത്തും ഇപ്പുറത്തും ഒരുനിമിഷത്തെ മൗനം.
അത് മുറിച്ചത് വേലായുധൻ മാസ്റ്റർ ആണ്.
''നിന്റെ ഭർത്താവ് ഒരിക്കലും ഒന്നും അറിയാൻ പോകുന്നില്ല. കോളേജ് രജിസ്റ്ററിൽ എന്റെ മകൻ ആരെന്നു തപ്പിയാലും ഒരുത്തനും കിട്ടാൻ പോകുന്നില്ല. നീ ധൈര്യമായിട്ടിരിക്ക്. ഞാൻ അങ്ങോട്ടു വിളിക്കാം.''
മറുപടിക്കു കാക്കാതെ മാസ്റ്റർ ഫോൺ കട്ടാക്കി.
അടുത്ത നിമിഷം വീണ്ടും അത് ശബ്ദിച്ചു.
മാസ്റ്ററുടെ നെറ്റി ചുളിഞ്ഞു. അയാൾ ഫോണിലേക്കു നോക്കി. അപരിചിതമായ നമ്പർ!
എടുക്കണോ വേണ്ടയോ?
മാസ്റ്റർ ചിന്തിച്ചു.
പിന്നെ അറ്റന്റു ചെയ്യാൻ തീരുമാനിച്ചു. കാരണം തന്റെ ഈ ഫോൺ നമ്പർ അറിയാവുന്നത് വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണ്. അതും അത്രയ്ക്കു പ്രാധാന്യം ഉള്ളവർക്കു മാത്രം.
മാസ്റ്റർ അറ്റന്റു ചെയ്തു.
''ഹലോ.. ആരാണ്?''
''ഞാൻ കൽക്കി. മുസാഫിർ സുബ്രഹ്മണ്യ ഈശോ..''
അപ്പുറത്തു നിന്ന് ഇടിമുഴക്കം പോലെയുള്ള ശബ്ദം.
മാസ്റ്റർ ഒന്നു ഞെട്ടി.
കഴിഞ്ഞ ഏതാനും ദിവസമായി കേൾക്കുന്ന പേര്. ഇന്റലിജൻസിനു പോലും അയാൾ ആരാണെന്ന് ട്രെയിസു ചെയ്യാൻ കഴിഞ്ഞിട്ടില്ല.
''എന്തു വേണം?'' ഒന്നും അറിയാത്തതുപോലെ അയാൾ തിരക്കി.
അപ്പുറത്തുനിന്ന് അടക്കിയ ചിരികേട്ടു.
''ഈ ചോദ്യമല്ല ഞാൻ പ്രതീക്ഷിച്ചത്. ഈ നമ്പർ എങ്ങനെ കിട്ടി എന്നു തിരക്കുമെന്നു കരുതി.''
ശരിയാണല്ലോ! മാസ്റ്റർ ഓർത്തു. പക്ഷേ അയാളുടെ ചിന്തയെ മുറിച്ചുകൊണ്ട് കൽക്കിയുടെ ശബ്ദം മാസ്റ്ററുടെ കാതുകളിലേക്ക് ഒഴുകിവീണു. ചൂടുലാവ കണക്കെ!
''അവൾ ഇപ്പോൾ വിളിച്ചതേയുള്ളൂ. അല്ലേ?''
''ആര്?'' മാസ്റ്റർ അമ്പരന്നു.
''നിങ്ങടെ വെപ്പാട്ടി?''
''മാസ്റ്ററുടെ മുഖത്തേക്ക് ചോര ഇരച്ചുകയറി.
''നിങ്ങൾ ആരോടാണിങ്ങനെ സംസാരിക്കുന്നതെന്ന് അറിയാമോ?''
''ശരിക്കും. ഈ രാജ്യത്തെ ഏറ്റവും വലിയ കള്ളനോട്. രാഷ്ട്രീയ ഭീഷ്മാചാര്യർ എന്ന പിമ്പിനോട്. കറ തീർന്ന ഒരു ക്രിമിനലിനോട്.''
കൽക്കിയുടെ ശബ്ദം.
''എടാ.'' അറിയാതെ മാസ്റ്ററുടെ ഒച്ചയുയർന്നു.
''പതുക്കെ. നിങ്ങളുടെ ഭാര്യ കേട്ടാൽ എന്താ ഉണ്ടാകുന്നതെന്ന് അറിയാമല്ലോ...''
മാസ്റ്റർ ഞെട്ടിപ്പിടഞ്ഞ് ചുറ്റും പകച്ചു നോക്കിപ്പോയി.
''നിനക്ക്.... നിനക്കെന്തുവേണം?
''ഒരു പ്രാണൻ. അത്, നരച്ചു മൂത്ത നിങ്ങളുടേതല്ല... പകരം നിങ്ങളുടെ രഹസ്യ പുത്രന്റെ... കൊല ചെയ്യപ്പെട്ട സത്യന്റെ പ്രാണനു പകരം... അത് ഞാൻ എടുത്തിരിക്കും. ഏത് നിമിഷവും
തടയാമെങ്കിൽ തടഞ്ഞോ..''
അപ്പുറത്ത്കാൾ മുറിഞ്ഞു.
(തുടരും)