തിരുവനന്തപുരം: അപകടത്തിൽ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്ന ഡ്രെെവർ അർജുന്റെ മൊഴി തള്ളി ഭാര്യ ലക്ഷ്‌മി. അപകടസമയത്ത് താനും കുട്ടിയും വാഹനത്തിന്റെ മുൻസീറ്റിൽ ആയിരുന്നുവെന്നും ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്‌മി മൊഴി നൽകി. അപകടസമയത്ത് ബാലഭാസ്‌കർ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെ അർജുൻ നൽകിയ മൊഴി. എന്നാൽ ദീർഘയാത്രകളിൽ ബാലഭാസ്‌കർ ഡ്രെെവ് ചെയ്യില്ലെന്ന് ലക്ഷ്‌മി പറഞ്ഞു. ഇരുവരുടെയും മൊഴികളിൽ വെെരുദ്ധ്യമുള്ള സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപിന് സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.